കരിമരുന്ന് നിരോധനം; പൊതു താൽപര്യഹരജി ഇന്ന് ഹൈക്കോടതിയിൽ.

പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി.ചിദംബരേഷ് ഹൈക്കോടകതി റെജിസ്ട്രാർക്ക് അയച്ച കത്ത് പൊതു താൽപര്യ ഹരജിയായി പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് കേസ് പരിഗണിക്കുക. ജസ്റ്റിസ് തോട്ടത്തിൽ വി. രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്.
പരവൂർ ദുരന്ത പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്നതാണ് കത്തിലെ ആവശ്യം. സുപ്രീം കോടതിയ്ക്ക് ജെല്ലിക്കെട്ട് നിരോധിക്കാമെങ്കിൽ ഹൈക്കോടതിയ്ക്ക് വെടിക്കെട്ട് എന്തുകൊണ്ട് നിരോധിച്ചുകൂടാ എന്നും അദ്ദേഹം കത്തിൽ ചോദിക്കുന്നു.
മനുഷ്യ ജീവനാണ് മുഖ്യം. പണം അതിന് പകരമാകില്ല. ആരാധനാലയങ്ങളിലെ ആഘോങ്ങളുടെ പേരിലുള്ള ഇത്തരം വിവേകശൂന്യമായ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. കതിന, അമിട്ട് തുടങ്ങിയ അതീവ സ്‌ഫോടന ശേഷിയുള്ള വസ്തുക്കൾ ഒഴിവാക്കണമെന്നും ആവശ്യം.
കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിക്കുന്ന ദേവസ്വം ബെഞ്ച് കേന്ദ്ര സർക്കാരിനേയും തിരുവിതാംകൂർ ദേവസ്വത്തേയും സിബിഐയേയും കക്ഷി ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here