മന്ത്രിപ്പടയുടെ ആരവങ്ങളൊഴിഞ്ഞു; കോട്ടയം ഇനി പഴയതുപോലെയല്ല

കഴിഞ്ഞ ദിവസം വരെ ശനി ഞായർ എന്നൊക്കെയോർക്കുമ്പോഴേ കോട്ടയത്തെ മാധ്യമപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും തലപെരുക്കുമായിരുന്നു.കാരണം മറ്റൊന്നുമല്ല,സംസ്ഥാന മുഖ്യൻ ഉമ്മൻചാണ്ടി എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും ഈ ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ഹാജരാണ്. അദ്ദേഹത്തെ കാണാനെത്തുന്ന പ്രമുഖരുടെയും പരാതിയുമായി എത്തുന്ന പൊതുജനങ്ങളുടെയും തിരക്ക് ഒരുവശത്ത്. പ്രതിഷേധപരിപാടികളുമായി പുതുപ്പള്ളിയിലേക്ക് മാർച്ച് ചെയ്യുന്നവർ മറുവശത്ത്.
ഈ തിരക്ക് പുതുപ്പള്ളിയിൽ മാത്രം ഒതുങ്ങുകയുമില്ല. ധനകാര്യമന്ത്രി കെ.എം.മാണി പാലായിലുണ്ടായിരുന്നു,രാജിവച്ചൊഴിഞ്ഞിട്ട് കുറച്ചല്ലേ ആയുള്ളു!!
അങ്ങനെ മന്ത്രിമാരും ഉന്നത നേതാക്കളും തലങ്ങും വിലങ്ങും പാഞ്ഞിരുന്ന കോട്ടയം ഇനിയില്ല. ഭരണം മാറി,പ്രതിപക്ഷനേതാവാകാൻ താനില്ലെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.പുതുപ്പള്ളിയിൽ വലിയ തിരക്കിന് ഇനി സാധ്യതയില്ല. ജില്ലയിൽ നിന്ന് ഭരണപക്ഷത്തിനുള്ളത് രണ്ട് എം.എൽ.മാർ മാത്രം.ഏറ്റുമാനൂരിൽ നിന്ന് സഭയിലെത്തിയ സുരേഷ് കുറുപ്പിന് മന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷം കണ്ട തിരക്കൊന്നും ഇനിയുണ്ടാവില്ലല്ലോ എന്ന് സമാധാനിക്കുകയാണ് കോട്ടയത്തുകാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here