ബാബറി, മുസഫർനഗർ, ഗുജറാത്ത്, കാശ്മീർ പ്രശ്‌നങ്ങൾക്ക് പ്രതികാരം തീർക്കാൻ ഇന്ത്യയിലേക്കെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്

ബാബറി മസ്ജിദ്, മുസഫർനഗർ, ഗുജറാത്ത്, കാശ്മീർ പ്രശ്‌നങ്ങൾക്ക് പ്രതികാരം തീർക്കാൻ ഇന്ത്യയിലേക്കെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട 22 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി വീഡിയോയിലാണ് മുസ്ലീങ്ങൾക്കുവേണ്ടി പ്രതികാരം തീർക്കാൻ ഇന്ത്യയിലേക്ക് വരുമെന്ന ഭീഷണിയുമായി ഇവർ എത്തിയിരിക്കുന്നത്.
2014 മുതൽ ഇറാഖ്, സിറിയ മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ അഞ്ച് ഇന്ത്യൻ ജിഹാദികളെ ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 2014 ൽ സിറിയയിലേക്ക് കടന്ന താനെ എഞ്ചിനിയറിങ് വിദ്യാർത്ഥിയായിരുന്ന തൻവീർ ഷെയ്ഖിനെ മാത്രമാണ് വീഡിയോയിൽ തിരിച്ചറിയാനായത്. ഇയാൾ അബു അമർ അൽ ഹിന്ദി എന്ന വ്യാജ പേരാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
‘ഞങ്ങൾ തിരിച്ചുവരും മുസ്ലീങ്ങളോട് ചെയ്ത പ്രകതികാരത്തിന് പകരം വീട്ടാൻ കയ്യിൽ വാളുമായി’ എന്ന് വീഡിയോയിൽ ഷേയ്ഖ് പറയുന്നു. 2002 ലെ ഗോധ്ര കലാപത്തിലും 1992 ലെ ബാബറി മസ്ജിദ് കലാപത്തിനും മുസ്ലീങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെല്ലാം പകരം ചോദിക്കുമെന്നതാണ് വീഡിയോയിലൂടെ ഇവർ പറയുന്നത്. ഒപ്പം സിറിയയിലെ റാഖയിൽ കഴിഞ്ഞ വർഷം ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സുഹൃത്തും താനെ സ്വദേശിയുമായ ഷഹീം താൻകിയെ സ്മരിക്കുകയും ചെയ്യുന്നുണ്ട് ഇയാൾ.
ഇന്ത്യക്കാർക്ക് മൂന്ന് സാധ്യതകൾ മാത്രമാണുള്ളത്; ഒന്ന് ഇസ്ലാമിനെ അംഗീകരിക്കുക, ഇസ്ലാമികൾക്ക് ജിസിയ(കപ്പം) നൽകുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്നും വീഡിയോയിലുടെ ഭീകരർ ആഹ്വാനം ചെയ്യുന്നു.
ഇന്ത്യയിൽ നിന്നുള്ള ഭീകരർ സിറിയയിൽ ആക്രമണം നടത്തുന്നതിന്റെ വീഡിയോ നേരത്തേ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ഏഷ്യൻ രാജ്യങ്ങളിലേക്കും പ്രധാനമായും ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വീഡിയോകളെന്നാണ് നിരീക്ഷണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here