മലച്ചി പറമ്പിലെ നങ്ങേലി മുല രണ്ടും മുറിച്ച് നടത്തിയ ചെറുത്തു നിൽപ്പിനും രക്ത സാക്ഷിത്വത്തിനും 216 വർഷം

നങ്ങേലി വിളക്ക് കൊളുത്തിവെച്ചു സമീപം വഴയില തയാറാക്കി വച്ചു.തൻറെ കൊയ്ത്തരിവാൾ കൊണ്ട് മുല രണ്ടും മുറിച്ച് നായ്ക്കിലയിൽ വച്ച് പുറകോട്ടു വീണ് രക്തം വാർന്ന് …
ലോക ചരിത്രത്തിൽ മനുഷ്യാവയവങ്ങൾക്ക് വരെ നികുതിയേർപ്പെടുത്തിയ രാജ്യം ആയിരുന്നു അന്ന് ഹിന്ദു സ്റ്റേറ്റ് കൂടിയായിരുന്ന തിരുവിതാങ്കൂർ.ബ്രാഹ്മണർക്ക് ഭൂനികുതി പോലും ഒഴിവാക്കിയിരുന്ന രാജ്യത്ത് സാധാരണക്കാരെ നികുതിഭാരം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. ഇന്ന് കോർപ്പറേറ്റ്കൾക്ക് നികുതിയിളവും വായ്പ എഴുതിത്തള്ളലും നടത്തി പ്രീണിപ്പിക്കും പോലെ അന്ന് മുരജാപവും ബ്രാഹ്മണർക്ക് മൃഷ്ട്ടാന്ന സദ്യയും ഒരുക്കാനായിരുന്നു ഈ നികുതി പിരിവെന്നു അന്നത്തെ തിരുവിതാന്കൂറിന്റെ ബഡ്ജറ്റിൽ മുറജപത്തിന് വേണ്ടിയും ബ്രാഹ്മണർക്ക് സദ്യ ഒരുക്കുന്നതിന് വേണ്ടിയും നീക്കി വെച്ചിരിക്കുന്ന തുകയുടെ വലിപ്പത്തിൽ നിന്ന് തന്നെ മനസിലാക്കാം.
ഇത്തരത്തിൽ ബ്രാഹ്മണരെ തീറ്റിപ്പോറ്റാൻ ഫണ്ട് കണ്ടെത്തുന്നതിനായി തിരുവിതാന്കൂറിൽ നിലനിന്നിരുന്ന ലജ്ജാകരമായ നൂറിൽ അധികം നികുതികളിൽ ഒന്നായിരുന്നു മുലക്കരം.സ്ത്രീകൾ തങ്ങളുടെ മാറിടത്തിന്റെ വലിപ്പത്തിനനുസരിച്ച് രാജാവിന് നൽകേണ്ടിയിരുന്ന നികുതിയായിരുന്ന മുലക്കരം ബ്രാഹ്മണരും ശൂദ്രരും ഒഴികെയുള്ള എല്ലാ ജാതികളിലും പെട്ട സ്ത്രീകൾക്ക് ബാധകമായിരുന്നു. പ്രത്യേകിച്ച് ബുദ്ധമത പാരമ്പര്യമുള്ള ഈഴവ അവർണ്ണ ഹിന്ദുക്കളിൽ നിന്നും ഈ വിധത്തിലുള്ള നികുതികൾ കർശനമായി പിരിച്ചെടുത്തിരുന്നു.
ആലപ്പുഴ ജില്ലയിൽ ചേർത്തല പട്ടണത്തിൽ നിന്നും ഒരുകിലോമീറ്റർ ദൂരത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന മലച്ചി പറമ്പിൽ താമസിച്ചിരുന്ന നങ്ങേലി രക്ത സാക്ഷിത്വം വരിച്ചത് 1803ൽ ശ്രീമൂലം തിരുനാളിൻറെ കാലത്താണ്.മുലക്കരം പിരിച്ചെടുക്കുന്നതിനായി പ്ര്വൃത്തിയാർ നങ്ങേലിയുടെ വീട്ടിൽ എത്തി.പ്രത്യേകിച്ച് ഭാവം ഒന്നും കൂടാതെ ഗൃഹ നാഥയായ നങ്ങേലി വിളക്ക് കൊളുത്തിവെച്ചു സമീപം വഴയില തയാറാക്കി വച്ചു.തൻറെ കൊയ്ത്തരിവാൾ കൊണ്ട് മുല രണ്ടും മുറിച്ച് നായ്ക്കിലയിൽ വച്ച് പുറകോട്ടു വീണ് രക്തം വാർന്ന് ആ ധീര വനിത മരിച്ചു.നങ്ങേലിയെ ദഹിപ്പിച്ച ചിതയിൽ ചാടി ഭർത്താവ് കണ്ടപ്പൻ ആത്മാഹൂതി ചെയ്തു.
കാട്ടുതീ പോലെ ഈ ദാരുണ വാർത്ത തിരുവിതാങ്കൂർ മുഴുവൻ പടർന്നു പിടിച്ചു.തുടർന്ന് തിരുവിതാന്കൂറിൽ മുലക്കരം നിർത്തലാക്കി.കേരള ചരിത്രത്തിലെ അസമാനമായ ഈ സംഭവം നടന്ന ഈ പ്രദേശത്ത് ഒരു സ്മാരകം പോലും ഇതുവരെ നിർമിച്ചിട്ടില്ല.ചരിത്രത്തിൽ നിന്നും തമസ്കരിക്കപ്പെട്ട ജാതി വിരുദ്ധ സമരത്തിൻറെ ഈ ഉജ്വല പാരമ്പര്യം സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ്.
(ചിത്രങ്ങൾക്ക് കടപ്പാട്- പ്രമുഖ ചിത്രകാരൻ -ടി .മുരളി)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here