ഇത് കേരളം തന്നെ!!!!

നമുക്ക് ഗൾഫ് രാജ്യങ്ങളെന്ന് കേട്ടാൽ മരുഭൂമിയും ഒട്ടകവും ഈന്തപ്പനയും കെട്ടിടസമുച്ചയങ്ങളും മാത്രമാണ്. കേരളത്തെക്കാൾ മനോഹരമായ ഒരു ഭൂപ്രദേശം ഇവിടെയുണ്ടെന്ന് എത്ര പേർക്ക് അറിയാം.
ഹരിതഭംഗി നിറച്ച് സലാല
ഇത് പാലക്കാടോ തൃശ്ശൂരോ തിരുവനന്തപുരമോ ഒന്നുമല്ല. ഒമാനിലെ സലാല ആണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫലഭൂയിഷ്ഠമായ ഭൂപ്രകൃതി കൊണ്ട് ശ്രദ്ധേയമാകുന്ന ഇടം.തെങ്ങും പ്ലാവും മാവും വാഴയും ഈത്തപ്പനയും കൊണ്ട് സമൃദ്ധമാണിവിടം.
ഒമാന്റെ തെക്കേ അതിർത്തിയിലുള്ള ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യൻ മൺസൂണിന്റെ സാന്നിധ്യമാണ്.ജൂൺ മുതൽ സെപ്തംബർ വരെ നീളുന്ന മഴക്കാലം ഖരീഫ് സീസൺ എന്നാണ് അറിയപ്പെടുന്നത്.അരുവികളും വെള്ളച്ചാട്ടങ്ങളും സലാലയെ കുളിരണിയിക്കുന്ന ഈ സമയത്ത് പ്രകൃതി പച്ച പുതച്ച് മനോഹരിയാവും. അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്ന വിശേഷണവും സലാലയ്ക്ക് സ്വന്തം.മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാലാണ് ഈ പേര് ലഭിച്ചത്.
2000ലധികം വർഷത്തെ ചരിത്രം പറയാനുള്ള സലാല ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഭൂപ്രദേശമാണ്.
മിർബറ്റ്
രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു എന്ന് കേട്ടിട്ടില്ലേ. സലാലയിൽ നിന്ന് 200 മീറ്റർ അകലെയുള്ള ഗ്ര3മപ്രദേശമാണ് മിർബറ്റ്.പ്രാചീന ഒമാനികൾ എന്തായിരുന്നു എന്ന് ഈ ഗ്രാമം വെളിവാക്കിത്തരും. കളിമണ്ണിൽ നിർമ്മിച്ച വീടുകൾ,കലാരൂപങ്ങൾ തുടങ്ങി നിരവധി കൗതുകങ്ങൾ അവിടെ കാത്തുവച്ചിട്ടുണ്ട്. പരമ്പരാഗത ഉപജീവനമാർഗങ്ങളായ ആട് വളർത്തൽ,മാൻ പിടുത്തം എന്നിവ തന്നെയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന വരുമാനമാർഗം.കൂടാതെ പശുവളർത്തൽ,ഒട്ടകത്തെ വളർത്തൽ എന്നിവയുമുണ്ട.
നൂറ്റാണ്ടുകളുടെ പഴക്കമുളള തഖാ ഗ്രാമം സലാലയിൽ നിന്ന ്36 കിലോമീറ്റർ ദൂരത്താണ്.സലാല ഉൾപ്പെടുന്ന ദോഹാ റീജിയണിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ ജബൽ സഹാൻ ഇവിടെയാണ്.വാദി ദിർബാത്തിന്റെ ഹാങ്ങിങ്ങ് വാലി,പക്ഷിക്കൂട് എന്നറിയപ്പെടുന്ന താവി അ്തതാർ,ബൗബാബാ വനം എന്നിവയെല്ലാം ഇവിടെയുണ്ട്.
മാഗ്നെറ്റിക് പോയിന്റ്
കാന്തികപ്രഭാവം കൊണ്ട് ലോകശ്രദ്ധയാകർഷിച്ച സ്ഥലമാണിത്. എത്രഭാരമുള്ള വസ്തുക്കൾ നിറച്ച വാഹനവും തനേ കയറ്റം കയറി മുന്നോട്ട് പോകും. എന്നാൽ,ഇതേക്കുറിച്ച് വിശദ പഠനം നടത്താൻ സർക്കാർ അനുവാദം നല്കിയിട്ടില്ല.
സലാലയും കേരളവും തമ്മിൽ?
കേരളം ഭരിച്ചിരുന്ന ചേരവംശരാജാവ് ചേരമാൻ പെരുമാൾ എന്ന താജുദ്ദീൻ അന്ത്യവിശ്രമം കൊള്ളുന്നത് ഇതേ സലാലയിലാണ്. ഇസ്ലാം മതം സ്വീകരിച്ച് ഹജ്ജിനു പോയ രാജാവ് മടക്കയാത്രയ്ക്കിടെ രോഗബാധിതനാവുകയും സലാലയിൽ വച്ച് മരിക്കുകയുമായിരുന്നു എന്ന് പറയപ്പെടുന്നു.പ്രശസ്തമായ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിനു സമീപമാണ് അദ്ദേഹത്തിന്റെ കബറിടം.
അയ്യുബ് നബിയുടെ ഖബർ
കോടമഞ്ഞു നിറഞ്ഞ താഴ് വരയിലാണ് പ്രവാചകൻ അയ്യുബ് നബിയുടെ ഖബറിടം.ഖുർ ആനിൽ പേരെടുത്തു പറയുന്ന ഇരുപത്തിയഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയ്യുബ് നബി.
കാഴ്ചകൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.മനോഹരമായ കടൽത്തീരവും ചരിത്രാവശിഷ്ടങ്ങൾ നിറഞ്ഞ പ്രദേശങ്ങളുമെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here