ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പുന:സംഘടിപ്പിച്ചു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പുന:സംഘടിപ്പിച്ചു. നിലവിലെ ബെഞ്ചിൽനിന്ന് ജസ്റ്റിസുമാരായ കുര്യൻ ജോസഫിനെയും ഗോപാല ഗൗഡയേയും മാറ്റി പകരം ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് സി നാഗപ്പൻ എന്നിവരെ ഉൾപ്പെടുത്തി.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന കേസിൽ അന്തിമ വാദം കേൾക്കുന്ന ഡിവിഷൻ ബെഞ്ചാണ് പുന:സംഘടിപ്പിച്ചത്. രണ്ട് ജഡ്ജിമാരെ മാറ്റിയതിനാൽ കേസ് ആദ്യം മുതൽ വീണ്ടും കേൾക്കേണ്ടി വരും.
ജസ്റ്റിസ് ദീപക് മിശ്രതന്നെയാണ് ഡിവിഷൻ ബെഞ്ച് അധ്യക്ഷൻ. എന്നാൽ ബെഞ്ച് പുന: സംഘടിപ്പിച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടനയായ ഇന്ത്യൻ യെങ് ലോയേഴ്‌സ് അസോയിയേഷന്റെ ഹരജിയിൽ ആദ്യ ഘട്ട വാദം പൂർത്തിയായതാണ്. ഹരജിക്കെതിരെയുള്ള ദേവസ്വം ബോർഡിൻറെ വാദമാണ് ഇപ്പോൾ നടക്കുന്നത്.