മാധവിക്കുട്ടി അന്ന് പറഞ്ഞതൊക്കെ കള്ളമായിരുന്നോ!!!
എഴുത്തിലൂടെ വായനക്കാരുടെ മനസ്സുകളിൽ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. ‘എന്റെ കഥ’ എന്ന പുസ്തകം ഉണ്ടാക്കിയ ഒച്ചപ്പാടുകളും വിവാദങ്ങളും ഉദാഹരണങ്ങൾ മാത്രം. എന്നാൽ,മാധവിക്കുട്ടിയുടെ എഴുത്തുകൾ ആത്മകഥാംശം എന്നതിനുമപ്പുറം അവർ സ്വന്തമാക്കാൻ ആഗ്രഹിച്ച സ്വപ്നങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ മാത്രമായിരുന്നെന്ന് സഹോദരി നാലപ്പാട്ട് സുലോചനയുടെ വെളിപ്പെടുത്തൽ.
സുലോചന നാലപ്പാട് എഴുതിയ ജ്യേഷ്ഠത്തി കമല എന്ന പുസ്തകത്തെക്കുറിച്ചുളള ചോദ്യങ്ങൾക്കിടെയാണ് പരാമർശം.മറ്റൊരാളെ സംബന്ധിക്കുന്ന കാര്യങ്ങൾ തന്നെപ്പറ്റിയാണെന്ന രീതിയിൽ അവതരിപ്പിക്കുന്നത് തെറ്റല്ലെന്ന് മാധവിക്കുട്ടി കരുതിയിരുന്നതായി സുലോചന പറയുന്നു.സാങ്കൽപ്പിക കഥകൾ യാഥാർഥ്യങ്ങളെ വെല്ലുന്ന രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള അവരുടെ കഴിവ് അസാധ്യമായിരുന്നുവെന്നും സഹോദരി ഓർമ്മിക്കുന്നു.
ഞങ്ങളോട് പല കഥകളും പറഞ്ഞു ഫലിപ്പിക്കും ആമിയോപ്പു. നിലാവുള്ള വെളളിയാഴ്ചകളില്‍, നാലപ്പാട്ടെ താഴത്തെ തെക്കെയറയുടെ ജനല്‍ തുറന്നു നോക്കിയാല്‍ തെക്കെപ്പറമ്പില്‍ പലരേയും കാണാം. താന്‍ വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളാണ് എല്ലാം. അന്ന, ട്രോണ്സ്കി, സില്‍വിയാ പ്ലാത്ത്, ഇസഡോറ ഡങ്കന്‍, പാവങ്ങളിലെ വിവിധ കഥാപാത്രങ്ങള്‍ എന്നിങ്ങനെ പലര്‍ക്കുമൊപ്പം ശ്രാദ്ധ പിണ്ഡമുണ്ണാനെത്തുന്ന തെക്കപ്പറമ്പിലുറങ്ങുന്ന നാലപ്പാട്ടുകാര്‍ വരെ കാണുമത്രെ അവിടെ. ‘ഒന്നു പരീക്ഷിച്ചു നോക്ക്വോ’ എന്നും പറയും. ഞങ്ങളാരും നോക്കിയാല്‍ കാണില്ലെന്നേയുള്ളു. അതേ ജനുസിലുള്ളതാണ് 9 വയസ്സില്‍ പനിയുള്ളപ്പോള്‍ ആമി കണ്ടചുമരിലൂടെ നടന്നു നീങ്ങിയ ശ്രീകൃഷ്ണന്റെയും ഗോപന്മാരുടെയും കുടമണികെട്ടിയ പശുക്കളുടെയും ഘോഷയാത്ര. മൂന്നു ദിവസം തുടര്‍ന്നു ഈ സ്വപ്ന ദര്‍ശനം
തന്നെപ്പറ്റി നുണ എഴുതാം എന്നാൽ മറ്റൊരാളെപ്പറ്റി എഴുതാൻ പാടില്ലല്ലോ എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ എന്റെ കഥ പൂർണമായും അവരുടെ ആത്മകഥയാണെന്ന് താൻ കരുതുന്നില്ലെന്നും സുലോചന സ്വന്തം ആമിയോപ്പുവിനെക്കുറിച്ച് പറയുന്നു.
(കടപ്പാട് :മാതൃഭൂമി)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here