എം കെ ദാമോദരനെതിരെ ആഞ്ഞടിച്ച് വിഎസ്

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നതിൽ പ്രതിഷേധിച്ച് അഡ്വക്കേറ്റ് എം കെ ദാമോദരൻ നടത്തിയ പ്രസ്ഥാവനക്കെതിരെ വിഎസ് അച്യുതാനന്ദൻ രംഗത്ത്. ദാമോദരന്റെ ആരോപണങ്ങൾ പുച്ഛിച്ച് തളളുന്നു എന്ന് വിഎസ് പറഞ്ഞു. കൂടുതൽ പ്രതികരിക്കാനില്ലെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണ് ദാമോദരന്റെ പ്രതികരണം എന്നും വിഎസ്. സുശീല ഭട്ട് നല്ല അഭിഭാഷകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച സർക്കാർ നടപടി വിവാദമായത് വൻ ഗൂഢാലോചനയുടെ ഫലമായാണെന്ന് എം.കെ ദാമോദരൻ ആരോപിച്ചിരുന്നു. നൽകിയ സൂചനകളിൽ വി.എസ്സിനെതിരെ ഒളിയമ്പെയതാണ് എം കെ ദാമോദരൻ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു വിഎസ്.
ജൂൺ 9ന് തന്നെ നിയമിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്ത് വന്നതാണ്. എന്നാൽ അന്നൊന്നും ഇല്ലാത്ത വിവാദം പൊട്ടിപ്പുറപ്പെടുന്നത് പെട്ടെന്നൊരു ദിവസമാണ്.ഹിന്ദുവിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ.എസ്.സുധിയ്ക്കനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെ എം കെ ദാമോദരൻ പറഞ്ഞു.
ഐസ്‌ക്രീം പാർലർ കേസിൽ വി.എസ്.നല്കിയ ഹർജി തള്ളികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്ന് ഏതാനും മണിക്കൂറുകൾക്കകം നിയമോപദേശകാനായുള്ള നിയമനത്തെ വിമർശിച്ച് ചില കേന്ദ്രങ്ങളിൽ നിന്നും സംഘടിതമായി പ്രചാരണങ്ങൾ സൃഷ്ടിക്കപ്പെടുകയായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അത് ഊഹിക്കുന്നവരുടെ യുക്തിക്ക് വിടുന്നുവെന്നും അഡ്വ.ദാമോദരൻ പറഞ്ഞിരുന്നു. ഇതെല്ലാം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് വിഎസ് തിരിച്ചടിച്ചു.