ആഭ്യന്തരവകുപ്പിന്റെ തലയിൽ കയറി ഇരിക്കാൻ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി

ആഭ്യന്തരവകുപ്പിന്റെ തലയിൽ കയറി ആരും ഇരിക്കാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വഴിക്കാണ് പൊലീസ് സേന പോകുന്നതെങ്കിൽ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന താരക്കീതും മുഖ്യമന്ത്രി പോലീസുകാർക്ക് നൽകി. ഒപ്പം അമിതമായ രാഷ്ട്രീയക്കളി പൊലീസ് സംഘടനകളിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ഒരു ചേരി തിരിവിന്റെയും ഭാഗമാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ പൊലീസ് സഹകരണ സംഘം ആഘോഷത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കൊല്ലത്ത് വാഹന പരിശോധനക്കിടെ വയർലെസ് സെറ്റ് കൊണ്ട് ബൈക്ക് യാത്രികന്റെ തലയ്ക്ക് അടിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് പൊലീസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം.
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ സർക്കാരിനെ അപകീർത്തിപ്പെടുത്തും. അതിനാൽ സേന ജാഗ്രത പുലർത്തണം. മൂന്നാംമുറയെക്കാൾ ശാസ്ത്രീയ രീതിയിലുളള കുറ്റാന്വേഷണമാണ് വേണ്ടതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here