‘നിമിഷ പ്രിയയെ മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഒപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അദ്ദേഹം കത്തയച്ചു.
ജൂലൈ 16 നാണ് നിമിഷ പ്രിയയുടെ വധശിക്ഷ. വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷ നൽകിയത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദയാദനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും പ്രേമകുമാരി യെമൻ പ്രോസിക്യൂട്ടർക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. സനയിലെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ഉള്ള ശ്രമങ്ങളും തുടരുകയാണ്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് അഡ്വക്കേറ്റ് രാജ് ബഹുദൂർ യാദവ് കേന്ദ്രസർക്കാരിന് വേണ്ടി വക്കാലത്ത് സമർപ്പിച്ചു. നിമിഷ പ്രിയയുടെ മോചനം എത്രയും വേഗം സാധ്യമാക്കാനുള്ള വഴികൾ തേടുകയാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ.
Story Highlights : Chief Minister Pinarayi Vijayan writes to Prime Minister seeking Nimisha Priya’s release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here