ഇന്ത്യൻ റെയിൽവേക്ക് സാനിട്ടറി നാപ്കിന്‍ അലര്‍ജിയാണോ???

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി വൃത്തിയുള്ള മൂത്രപ്പുരകൾ ഇല്ല എന്ന പ്രശ്‌നം സമൂഹം ഏറെ ചർച്ചചെയ്തിരുന്നു. നിരന്തരമായ ആവശ്യങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്ന് ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണങ്ങൾ കിട്ടിത്തുടങ്ങുകയും സർക്കാർ ബജറ്റിൽ പോലും ഷീ ടോയ്‌ലെറ്റുകൾക്കായി പണം നീക്കിവയ്ക്കുകയും ചെയ്തു. എന്നാൽ,അതു പോലെ തന്നെ ശ്രദ്ധ ലഭിക്കേണ്ട മറ്റൊരു വിഷയം പൊതുസമൂഹത്തിനു മുന്നിൽ ഓർമ്മിപ്പിക്കുകയാണ് ഹസ്‌ന ഷാഹിദ എന്ന യുവതി.
റെയിൽവേ സ്റ്റേഷനുകളിലെ കടകളിൽ ഹൽവ മുതൽ ബിരിയാണി വരെയും ടോയ് ഫോൺ മുതൽ പെട്ടി പൂട്ട് വരെയും സകല വസ്തുക്കളും വിൽപനയ്ക്കുണ്ടെങ്കിലും സാനിട്ടറി നാപ്കിനുകൾ ലഭിക്കാനില്ലെന്ന വസ്തുതയിലേക്കാണ് ഹസ്‌ന വിരൽചൂണ്ടുന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പീരിഡ്‌സ് ആയാൽ സ്ത്രീകൾ സഹിക്കേണ്ടി വരുന്ന യാതനകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹസ്‌ന പറയുന്നു. റെയിൽവേ സ്റ്റേഷനിലെങ്ങും സാനിട്ടറി നാപ്കിൻ ലഭിക്കാഞ്ഞതിനാൽ സുഹൃത്തിന് അത് എത്തിച്ചുകൊടുത്ത സാഹചര്യം അനുബന്ധമാക്കിയാണ് പോസ്റ്റ.
ദീര്‍ഘദൂര യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ യാത്രക്കും ശുചിത്വത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന ശാരീരികാവസ്ഥ സാധാരണമായി തന്നെ ഉണ്ടാകാമെന്നിരിക്കെ അതിനെ നേരിടാനുള്ള സന്നാഹങ്ങള്‍ ഒരുക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്.
കുടുംബത്ത് ഇരിക്കാതെ വണ്ടി കേറി ഇറങ്ങി നടക്കുന്ന പെണ്ണിന് ഇത്രയൊക്കെ സൗകര്യം ചെയ്തു കൊടുത്താൽ മതിയെന്നാണോ റെയിൽവേയുടെ നിലപാട് എന്നും ഹസ്‌ന ചോദിക്കുന്നു. വിഷയം സ്ത്രീകൾ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
”കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഹല്‍വ മുതല്‍ ബിരിയാണി വരെ, ടോയ് ഫോണ്‍ മുതല്‍ പെട്ടി പൂട്ടുന്ന ചങ്ങല വരെ സകല വസ്തുക്കളും വില്‍പ്പനക്കുണ്ട്. സാനിറ്ററി നാപ്കിനുകള്‍ മാത്രം ഒരിടത്തും കണ്ടിട്ടില്ല.
തിരുവനന്തപുരത്ത് നിന്ന് ഉത്തരേന്ത്യയിലേക്ക് യാത്ര പോകുന്ന ഒരു സുഹൃത്തിന് പാഡ് ആവശ്യം വന്നപ്പോള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് കൊടുക്കേണ്ടി വന്നു. അത്രയും ദൂരത്തിനിടക്ക് ഒരിടത്തും ഇനി അങ്ങോട്ടും ട്രെയിന്‍ നിര്‍ത്തുന്ന സമയം കൊണ്ട് പോയി വാങ്ങാന്‍ പാകത്തില്‍ ലമ്യമല്ല അവ. അപ്രതീക്ഷിതമായി പിരിയഡ്സായാല്‍ ഇരിപ്പ് ഒഴിവാക്കിയും കാലിറുക്കിയും നനഞ്ഞ് നനഞ്ഞ് ഇറങ്ങേണ്ട സ്റ്റേഷന്‍ വരെ എത്തേണ്ട ഗതികേട് മുമ്പും ഉണ്ടായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളുടെ പുറത്തെ കടകളിലെത്തിയിട്ട് വേണം സാധനം വാങ്ങാന്‍. പ്ളാറ്റ്ഫോമിലെ അനവധിയായ കടകളിലൊന്നും വില്‍പ്പനക്കിരിക്കാന്‍ മാത്രം അത്യാവശ്യ വസ്തു അല്ല ഇവയെന്നത് കഷ്ടമാണ്. കേരളത്തിനു പുറത്തെ സ്റ്റേഷനുകളിലെ അവസ്ഥയും മെച്ചപ്പെട്ടതാണെന്ന് തോന്നുന്നില്ല.
ദീര്‍ഘദൂര യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ യാത്രക്കും ശുചിത്വത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന ശാരീരികാവസ്ഥ സാധാരണമായി തന്നെ ഉണ്ടാകാമെന്നിരിക്കെ അതിനെ നേരിടാനുള്ള സന്നാഹങ്ങള്‍ ഒരുക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്.
റെയില്‍വേ പ്ളാറ്റ്ഫോമുകളിലെ കടകളില്‍ അടിയന്തിരമായി സാനിറ്ററി നാപ്കിനുകള്‍ എത്തിക്കാനും, അടുത്ത ഘട്ടത്തില്‍ പ്ളാ്റ്ഫോമിലോ ട്രെയിനിന്‍റെ ലേഡീസ് കംപാര്‍ട്ട്മെന്‍റിലോ പാഡ് വെന്‍ഡിങ്ങ് മെഷീനുകള്‍ സ്ഥാപിക്കാനുമുള്ള നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം.മെച്ചപ്പെട്ട കച്ചവടസാധ്യത ഉണ്ടായിട്ടും വില്‍പനക്കാര്‍ എന്ത് കൊണ്ടാണെന്നറിയില്ല പാഡുകള്‍ കൊണ്ട് വെക്കാത്തത്.
ലുങ്കിയും ഷേവിങ്ങ് സെറ്റും കശുവണ്ടിയും തുടങ്ങി നൂറ് കണക്കിന് സാധനങ്ങള്‍ യാത്രക്കാരുടെ ആവശ്യമായി മനസിലാക്കുന്നിടത്താണിത്.
കുടുബത്ത് ഇരിക്കാതെ വണ്ടി കേറി നടക്കുന്ന പെണ്ണിന് ഇത്രയൊക്കെ മതിയെന്നാണോ? നേരോം സമയോം ഒക്കെ കണക്ക് കൂട്ടി ആവശ്യ സാധനങ്ങള്‍ പൊതിഞ്ഞ് കെട്ടി ബാഗില്‍ തിരുകാന്‍ ഉത്തരവാദിത്തമില്ലത്തോളൊക്കെ കുറച്ച് ബുദ്ധിമുട്ട് സഹിച്ചോയെന്നോ? അതുമല്ലെങ്കി ട്രെയിനില് രാവും പകലും നിങ്ങള്‍ റേപ്പ് ചെയ്യപ്പെടാതിരിക്കാന്‍ തന്നെ ഞങ്ങള്‍ ഭീകരമായി കഷ്ടപ്പെടുകയാണ്. അതിനിടക്ക് പാഡ് കൂടി കൊണ്ട് തരണമോയെന്നോ ?”