ടെക്കിയെ കൊന്നത് ഒരു ബൈക്ക് സ്വന്തമാക്കാൻ; കൊടുത്തത് സയനൈഡ്
ആഡംബര അതിവേഗ ബൈക്ക് സ്വന്തമാക്കാൻ ഒരു ജീവനെടുത്തയാൾ ഒടുവിൽ അഴിക്കുള്ളിലായി
വിലകൂടിയ ബൈക്ക് സ്വന്തമാക്കാൻ ടെക്കിയെ സയനൈഡ് നൽകി കൊന്ന കാർത്തിക് എന്നയാൾ ആണ് അറസ്റ്റിലായത്. സോഹൻ ഹാൽദർ (35) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ഐ.ടി.പി.എല്ലിൽ ജീവനക്കാരനായ സോഹൻ തന്റെ ഉടമസ്ഥതയിൽ ഉള്ള കെ.ടി.എം ഡ്യൂക്ക് ബൈക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്കിൽ പരസ്യം നൽകി. ഒരു ലക്ഷത്തിനും രണ്ടരലക്ഷത്തിനും ഇടയിലാണ് ഡ്യൂക് വില. ഈ പരസ്യം കണ്ടാണ് പ്രതി കാർത്തിക്ക് അന്വേഷണം നടത്തുന്നത്. തുടർന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇവർ നേരിട്ട് കാണുകയും ചെയ്തു.
ബംഗളൂരുവിലെ ഫ്‌ളാറ്റിൽ പ്രതി
പരസ്യം കണ്ടു വിളിച്ച കാർത്തി ബൈക്ക് കാണാനും സോഹനെ കാണാനും ബാംഗ്ലൂർ ഫ്ലാറ്റിൽ എത്തി. സൗഹൃദം വളർത്തി അവിടെ തങ്ങി. രാത്രി ഇരുവരും മദ്യപിക്കുകയും ചെയ്തു. അടുത്ത ദിവസം ഇയാൾ സോഹനെ നിർബന്ധിച്ച് കഴിപ്പിച്ചത് സിൽവർ പൊട്ടാസ്യം സയനൈഡ് ആയിരുന്നു.
മരണം ഉറപ്പിക്കും വരെ കഴുത്ത് ഞെരിച്ചു
സിൽവർ പൊട്ടാസ്യം സയനൈഡ് കഴിപ്പിച്ച് കഴിഞ്ഞ ശേഷം കാർത്തിക് സോഹൻറെ അന്ത്യത്തിനായി കാത്തു. മരണം ഉറപ്പായോ എന്ന് സംശയിച്ച കാർത്തിക്ക് ടവൽ ഉപയോഗിച്ച് സോഹന്റെ കഴുത്തിൽ ഞെരിക്കുകയും ചെയ്തു. ശേഷം സോഹന്റെ ബൈക്ക്, ക്രെഡിറ്റ് കാർഡ്, പേഴ്സ്, മൊബൈൽ ഫോൺ എന്നിവയുമായി അവിടെ നിന്ന് കടന്നു. പിന്നീട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27,000 രൂപ പിൻവലിക്കുകയും ചെയ്തു.
ഫേസ്ബുക്കും ഫോണും പ്രതിയിലേക്ക് വിരൽ ചൂണ്ടി
സോഹന്റെ മൊബൈൽ ഫോൺ റെക്കോഡുകളും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച പൊലീസിന് കാർത്തിക്കിനെ ആദ്യമേ തന്നെ സംശയമുണ്ടായിരുന്നു. പിന്നീട് ഫേസ്ബുക്ക് അക്കൗണ്ടും പൊലീസ് പരിശോധിച്ചു. ബൈക്ക് വിൽക്കാൻ ശ്രമിച്ച കാർത്തിക്കിനെ പോലീസ് തന്ത്രപരമായി കുടുക്കി. കസ്റ്റഡിയിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.
കാർത്തിക് ഒരു സ്ഥിരം കുറ്റവാളി
കാർത്തിക് എന്ന പ്രതി പല കേസുകളിൽ ഇതിന് മുൻപ് തന്നെ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ബാങ്കിലും ജുവലറികളിലും മോഷണം നടത്തിയ കുറ്റങ്ങൾ അവയിൽ ചിലതു മാത്രം. ധനികരെ പോലെ ജീവിച്ച കാർത്തിക് തന്റെ ആഡംബര ജീവിതത്തിനായിട്ടാണ് കുറ്റകൃത്യങ്ങൾ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here