ഇന്ന് കൊല്ലപ്പെട്ടത് മൂന്നു സ്ത്രീകൾ; കൊലക്കളമാകുന്ന നിരത്തുകൾ

അനാവശ്യ കോലാഹലങ്ങളിലേക്ക് ഒച്ചപ്പാടുകൾ ശ്രദ്ധ തിരിക്കുമ്പോൾ റോഡുകൾ കൊലക്കളമാകുന്നു.
പോലീസ് സമരക്കാർക്കു പിന്നാലെ പായുമ്പോൾ വാഹനങ്ങൾ നിയമം പാലിക്കാതെ ജീവനുകൾ കവരുന്നു. ഇന്ന് കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി നടന്ന അപകടങ്ങളിൽ മൂന്നു സ്ത്രീകൾക്കാണ് ജീവൻ നഷ്ടമായത്.
തിരുവനന്തപുരത്ത് ആറ്റിങ്ങൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് അധ്യാപികയായ ഓമന (65) ആണ് മരിച്ചത്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കെ.എസ്.ആര്.ടി.സി. ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ആറ്റിങ്ങൽ സ്വദേശി സീനത്ത് ആണ് മരിച്ചത്. കൊല്ലത്ത് കോളേജ് അദ്ധ്യാപിക ഷീജ തല ചതഞ്ഞരഞ്ഞാണ് മരിച്ചത്. റോഡിൽ വീണ ഷീജയുടെ തലയിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങുകയായിരുന്നു.
വാമനപുരത്തിന് സമീപം ഇന്നോവ കാര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ 7 പേർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിസ്മയ (16) തേവലക്കര, ഉഷ (38) തേവലക്കര, അനുരാജ് (20) ചവറ, സുശീല (42) പൂവത്തൂര്‍, അശ്വതി (14) പൂവത്തൂര്‍, സിന്ധു (38) പൂവത്തൂര്‍, സുജാത (37) കടയ്ക്കല്‍ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. രണ്ടു പേര്‍ക്ക് സാരമായ പരിക്കേറ്റു. വിസ്മയ്ക്ക് കൈയ്യില്‍ പൊട്ടലും തലയ്ക്ക് ക്ഷതവുമേറ്റു. അനുരാജിന് തലയ്ക്ക് ക്ഷതമേറ്റിറ്റുണ്ട്.
ദിവസേന നിരവധി പേരാണ് റോഡപകടങ്ങൾക്കിരയാവുന്നത്. ഒരു സ്കൂൾ വാൻ അങ്ങനെ തന്നെ കുഴിയിലേക്ക് മറിഞ്ഞതും നിരവധി കുഞ്ഞുങ്ങൾക്ക് പരിക്കേറ്റു ആശുപത്രിയിലായതും ഇന്നലെയാണ്. ഇന്നലെയും ഇന്നും മാത്രം റിപ്പോർട്ടുകൾ എത്തിയതനുസരിച്ച് നടന്നത് 50 അപകടങ്ങളാണ്.
കൃത്യമായ പരിശോധന ഇല്ലാത്തതും റോഡ് നിർമാണത്തിലെ പാകപ്പിഴകളും വാഹനമോടിക്കുന്നതിലെ അശ്രദ്ധയുമാണ് നിരത്തുകൾ ജീവൻ അപഹരിക്കുന്ന കൊലക്കളങ്ങളാവുന്നത്. അടിയന്തര ശ്രദ്ധ ഇനി ഇതിലേക്കാവണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here