ആ ഹൃദയ താളം വീണ്ടെടുക്കാൻ നമുക്കും ചെയ്യാനില്ലേ ചിലത്

മകന്റെ ഹൃദയം നിലച്ചിട്ടും പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുകയാണ് ജിതേഷിന്റെ കുടുംബം, ആ ഹൃദയതാളം തിരിച്ചെത്തുന്നതും കാതോർത്ത്…
അതിഗുരുതരമായ ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖം ബാധിച്ച തൃപ്പൂണിത്തുറ സ്വദേശി ജിതേഷിനെ രക്ഷിക്കാൻ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് വൈദ്യ സമൂഹം നിർദ്ദേശിക്കുന്നത്.
ഒരു വർഷമായി ചികിത്സയിലായിരുന്ന സോഫ്റ്റ് വെയർ എഞ്ചിനിയറായ ജിതേഷിന് മൂന്ന തവണ ഹൃദയാഘാതം വന്നു. ഒടുവിൽ ഹൃദയാഘാതം ഉണ്ടായതോടെ ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നായി. അസുഖം കൂടിയതോടെ കൊച്ചി ലിസി ഹോസ്പിറ്റലിൽ ഐസിയുവിൽ ഉപകരണങ്ങളുടെ സഹായത്തോടെ പിടിച്ചു നിർത്തിയിരിക്കുകയാണ് ജിതേഷിന്റെ ജീവൻ. മൂന്ന് തവണ ഹൃദയാഘാതം വന്നിട്ടും ജീവിക്കണമെന്ന പ്രത്യാശയോടെ പിടിച്ചുനിൽക്കുന്ന ജിതേഷ് തന്നെയാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കരുത്ത്.
അവന് മൂന്ന് വട്ടം ഹൃദയാഘാതം വന്നു, എന്നിട്ടും അവൻ ഇപ്പോഴും പിടിച്ച് നിൽക്കുന്നത് ആ മനസ്സിന്റെ ബലംകൊണ്ടും ജീവിക്കണമെന്ന ആഗ്രഹംകൊണ്ടുമാണ്. അതുതന്നെയാണ് ഐസിയുവിൽ അവൻ മരണത്തോട് പോരാടുമ്പോൾ പുറത്ത് ഞങ്ങൾ സുഹൃത്തുക്കളെ പിടിച്ചു നിർത്തുന്നതും – ജിതേഷിന്റെ സുഹൃത്ത് രതീഷ്
മാറ്റിവെക്കാൻ ഹൃദയത്തിനായി ആശുപത്രി അധികൃതരും സർക്കാരും സുഹൃത്തുക്കളുമെല്ലാം ശ്രമിച്ചു. ഒടുവിൽ ഹൃദയം ലഭിച്ചെന്നായപ്പോൾ അതിന് വേണ്ടത്ര ശേഷി ഇല്ലെന്ന് കണ്ടെത്തിയതോടെ ആ ഉദ്യമവും അവസാനിച്ചു. നിലവിൽ ഇവർക്ക് മുന്നിലുള്ള പോംവഴി കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കുക എന്നതാണ്. എന്നാൽ ഏത് നിമിഷവും ഹൃദയം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ഇവർ.
കൃത്രിമ ഹൃദയം പിടിപ്പിക്കുക അത്ര എളുപ്പമല്ല. ശസ്ത്രക്രിയയ്ക്ക് മാത്രം 60 ലക്ഷം രൂപ വേണം. പിന്നീടുള്ള ചെലവിനും വേണം ലക്ഷങ്ങൾ.
ഹൃദയം ലഭിക്കും വരെ ജീവൻ നിലനിൽക്കാനുള്ള സെൻട്രിമാഗ് ശസ്ത്രക്രിയ മാത്രമാണ് നിലവിൽ ജിതേഷിന് ചെയ്തിട്ടുള്ളത്. പ്രശസ്ത ഹൃദയ രോഗ വിദഗ്ധൻ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് ആയുസ്സ് കൂടിയാൽ 25 ദിവസം മാത്രമാണ്. സെപ്തംബർ അവസാനവാരമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. അതുകൊണ്ടുതന്നെ ഒക്ടോബർ അവസാന വാരത്തിനുമുമ്പ് കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കണം.
ഇതിനായി നേരത്തേതന്നെ ഓഡർ ചെയ്യേണ്ടതുണ്ട് എന്നതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ 60 ലക്ഷം രൂപ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ചുരുക്കം ചില കൃത്രിമ ഹൃദയ ശസ്ത്രക്രിയകൾ മാത്രമാണ് നടന്നിട്ടുള്ളത്, കേരളത്തിൽ ഇതുവരെയും നടന്നിട്ടില്ല. അതിനാൽ തന്നെ പണം നൽകി, ഹൃദയം ഓഡർ ചെയ്തതിനു ശേഷം ഡോക്ടർമാർക്കും നേഴ്‌സ്മാർക്കും പരിശീലനം നൽകേണ്ടതുണ്ട്. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകാനുള്ള ഡോക്ടർ സിങ്കപ്പൂരിൽനിന്ന് എത്തണം. ഇത്രയും തയ്യാറെടുപ്പുകൽ നടത്താൻ ആദ്യം പണം നൽകുകയും ഹൃദയം ഓർഡർ ചെയ്യുകയും വേണം.
എന്നാൽ മാരകമായ ഹൃദയരോഗം പിടിപ്പെട്ടതുപോലെ സാമ്പത്തിക പ്രതിസന്ധിയും ഈ അസുഖത്തോടെ ജിതേഷിന്റെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. മകന് ജീവൻ തിരിച്ച് ലഭിക്കണമെങ്കിൽ ഈ കുടുംബത്തിന് നേരെ സുമനസ്സുകൾ കനിയുക തന്നെ വേണം. കൂട്ടുകാർ സംഘടിപ്പിച്ച 30 ലക്ഷം രൂപ കയ്യിലുണ്ട്. ബാക്കി തുകയ്ക്കായുളള നെട്ടോട്ടത്തിലാണ് ഇവർ. നിലവിൽ 50000ലേറെ രൂപയാണ് ഓരോ ദിവസത്തെയും ചെലവ്.
ഇത്രയും തുക കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഹൃദയസംഗമം എന്ന ചെറിയ കൂട്ടായ്മയിലൂടെ കൂട്ടുകാരനുവേണ്ടി പണം കണ്ടെത്താൻ സമൂഹത്തിന് മുന്നിലേക്ക് ഇറങ്ങുകയാണ് ഇവർ. സർക്കാരിൽ നിന്നടക്കം സഹായത്തിനായുള്ള പരക്കം പാച്ചിലിലാണ് ഇവർ. ഒരാഴ്ച മാത്രമാണ് അവർക്ക് മുന്നിൽ തങ്ങളുടെ പ്രിയ സുഹൃത്തിനെ രക്ഷിക്കാനായി ബാക്കിയുള്ളത്. ഇല്ലെങ്കിൽ ആ കുടുംബത്തിനും സുഹൃത്തുക്കൾക്കും ജീവിതത്തെ ഏറെ സ്‌നേഹിക്കുന്ന ആ ചെറുപ്പക്കാരനെ നഷ്ടമാകും…
കരുണ വറ്റാത്ത മനസ്സുകളിലാണ് ഇനി കുടുംബത്തിന്റെ പ്രതീക്ഷ. ജിതേഷിന് ഹൃദയതാളം വീണ്ടെടുക്കാൻ നമുക്കും കൈകോർക്കാം. ജിതേഷിന് സഹായം നൽകാൻ താൽപര്യമുള്ളവർക്ക് സഹോദരൻ ജിനേഷിന്റെയും പിതൃസുഹൃത്ത് വൽസന്റെയും പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.
Acc Name: JITHESH CHIKILSA SAHAYANIDHI
Acc No:5654101001657
IFSC CODE CNRB0005654
CANARA BANK KUREEKKAD, ERNAKULAM, 682305
കൂടുതൽ വിവരങ്ങൾക്ക്;
രതീഷ് (ജിതേഷിന്റെ സുഹൃത്ത്) : 9946265478
ജിനേഷ് : 9745746723
വത്സൻ : 9745804928
jithesh-needs-help-for-heart-transplantation.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here