Advertisement

കൊച്ചിയിലെ ബസ്സുകളുടെ മരണപ്പാച്ചില്‍. കസ്തൂരിയ്ക്ക് നഷ്ടമായത് വലതു കാല്‍

December 14, 2016
1 minute Read
kochi bus accident

കൊച്ചിയിലെ നിരത്തുകളില്‍ ഇന്നും ഈ ബസ്സ് കുതിച്ച് പായുന്നുന്നത് കണ്ടു. ചോറ്റാനിക്കര- കോലഞ്ചേരി റൂട്ടിലോടുന്ന ഗാനം എന്ന ഈ ബസ്സ് ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തിയാണ് ഇന്നും ഈ മരണപ്പാച്ചില്‍ നടത്തുന്നത്.

ഇന്‍ഫോ പാര്‍ക്കിലെ ജോലിക്കാരിയായ കസ്തൂരിയെന്ന ഇരുപത്തിയഞ്ചുകാരിയ്ക്ക് തന്റെ വലതുകാലാണ് ഈ ബസ്സിന്റെ വേഗത കൊണ്ട് നഷ്ടമായിരിക്കുന്നത്.

നവംബര്‍ 25വെള്ളിയാഴ്ചയാണ് കസ്തൂരിയുടെ കുടുംബത്തിന്റെ എല്ലാ താളവും തെറ്റിച്ച് ആ ബസ്സ് കസ്തൂരിയുടെയും ഭര്‍ത്താവ് ഹരീഷിന്റേയും ജീവിത്തിലേക്ക് കയറി വന്നത്. പതിവു പോലെ 11 മാസം പ്രായം ഉള്ള കുഞ്ഞിനെ അമ്മമ്മയുടെ അടുത്താക്കി കുഞ്ഞിന്റെ നെറ്റിയില്‍ ഉമ്മയും നല്‍കി ഭര്‍ത്താവിന്റെ ബൈക്കിന് പുറകില്‍ കയറിപ്പോള്‍ കസ്തൂരിയ്ക്ക് ഏതൊരു ജോലി ദിവസവും പോലെ സാധാരണ ഒരു ദിവസം മാത്രമായിരുന്നു അന്നും.
എന്നാല്‍ യാത്രാ മധ്യേ ചോറ്റാനിക്കര ഹില്‍പാലസിന് സമീപത്ത് നിന്ന് ഈ ബസ്സ് അമിത വേഗതയില്‍ കുതിച്ചെത്തി.

മുന്നിലുള്ള വാഹനത്തെ മറികടന്നുകൊണ്ട് വന്ന ബസ്സിന്റെ വരവിനു മുന്നില്‍ സ്തംബ്ദനായി വണ്ടി വേഗം കുറച്ചത് മാത്രമേ ഇന്നും ഹരീഷിന്റെ ഓര്‍മ്മയിലുള്ളൂ. ബസ്സ് കുതിച്ചെത്തി ഇടിച്ചത് കസ്തൂരിയുടെ വലത് കാലിലാണ്. ഇടിയുടെ ആഘാതത്തില്‍ അപ്പോള്‍ തന്നെ വലതുകാല്‍ മുട്ടിന് താഴെ വച്ച് മുറിഞ്ഞ് തൂങ്ങി. ബസിലെ ഡ്രൈവറടക്കം ഇത് കണ്ടെങ്കിലും നിറുത്താതെ ഓടിച്ച് പോകുകയായിരുന്നെന്ന് ഹരീഷ് പറയുന്നു.


നടുക്കം വിട്ടുമാറുന്നതിന് മുമ്പ് തന്നെ കസ്തൂരി റോഡില്‍ ബോധരഹിതയായി വീണിരുന്നു. ഓടിക്കൂടിയ ആരും ഇരുവരേയും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ തയ്യാറായില്ല. കൈയ്ക്ക് പരിക്കേറ്റ ഹരീഷ് തന്നെയാണ് ബോധരഹിതയായ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാന്‍ വണ്ടി വിളിക്കാനായി സഹായം തേടി ഇറങ്ങിയതും. ഒടുക്കം ദൈവദൂതരെ പോലെ എത്തിയ ഏബിള്‍, ബൈജു എന്നിവര്‍ ഹരീഷിനെ സഹായിച്ചു. അങ്ങനെ ലേക്ഷോര്‍ ആശുപത്രിയില്‍ കസ്തൂരിയെ എത്തിച്ചു. എന്നാല്‍ ദൈവം ഇവിടെയും ഈ ദമ്പതികളോട് മുഖം തിരിച്ചു. കാല് തിരികെ തുന്നിച്ചേര്‍ക്കാനായി ചെയ്ത എട്ട് ശസ്ത്രക്രിയകളും വിഫലമായി.

ഇതിനിടെ അപകടം ഉണ്ടാക്കിയ ഗാനം എന്ന ബസ്സിനെതിരെ ഹരീഷ് ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി., എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പോലീസ് കേസ്സെടുത്തെങ്കിലും ഒരാഴ്ച തികയുന്നതിന് മുമ്പ് തന്നെ ബസ് വീണ്ടും നിരത്തിലിറങ്ങുകയും ചെയ്തു.

ജീവിതം ജീവിച്ച് തുടങ്ങിയ ഒരു ദമ്പതികളുടെ സന്തോഷത്തിനും പ്രതീക്ഷകള്‍ക്കും മാത്രമല്ല ജീവിതത്തിനു മുകളിലേക്കാണ് ഈ ദുരന്തം തീമഴയായി പെയ്തിറങ്ങിയത്.  ബസുകാരുടെ അശ്രദ്ധ കൊണ്ട് കാല്‍ നഷ്ടപ്പെട്ട കസ്തൂരിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ ഭര്‍ത്താവ് ഹരീഷ് ഒപ്പമുണ്ട്.

17ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കസ്തൂരിയെ ഐസിയുവില്‍ നിന്ന് മാറ്റി. എന്നാല്‍ മാറി മാറി വരുന്ന അണുബാധ കസ്തൂരിയെ വിട്ട് മാറിയിട്ടില്ല. കേവലം ഒന്നോ രണ്ടോ മിനിട്ടിനും സെക്കന്റിനുമായി മത്സര ഓട്ടം നടത്തുന്ന ബസ്സുകള്‍ ഇതുപോലെ സമ്മാനിക്കുന്നത് ഒരു ജീവിതകാലം മുഴുവന്‍ തീരാത്ത വേദനയാണ്.

ഒരാളുടെ മാത്രമല്ല, ഒരു കുടംബത്തിന്റെ മുഴുവന്‍ തോരാത്ത കണ്ണീരിന് മുകളിലേക്കാണ് ഇത്തരം അപകടങ്ങള്‍ വീണ്ടും വീണ്ടും സംഭവിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇക്കാര്യത്തില്‍ കൊച്ചിയിലെ എന്നല്ല കേരളത്തിലെ ബസുകാര്‍ ഇക്കാര്യത്തില്‍ കണ്ണ് തുറക്കാത്തവരാണ്.
ഒപ്പം ട്രാഫിക്ക് പോലീസ് അധികൃതരും. ശക്തമായ നിയമം കൊണ്ട് വളരെ വേഗം പരിഹരിക്കാമായിരുന്നിട്ടും എന്തേ നമ്മുടെ അധികാരികള്‍ മാത്രം കണ്ണടച്ച് ഇരുട്ടാക്കുന്നു?

കേവലം രണ്ട് വര്‍ഷമായിട്ടേ ഉള്ളൂ ഇരുവരും കസ്തൂരിയും ഹരീഷും വിവാഹിതരായിട്ട്. ഇരുവരും ബാംഗ്ലൂരിലെ ജോലി മതിയാക്കി നാട്ടില്‍ വന്നിട്ട് ആറ് മാസം. പ്രസവത്തിന് ശേഷം അവധി കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് കസ്തൂരി ജോലിയില്‍ പ്രവേശിച്ചതും. ബാംഗ്ലൂരില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി ഇരുവരും കേരളത്തിലെത്തിയത് മാതാപിതാക്കളോടൊപ്പം കഴിയാനായിരുന്നു.

കസ്തൂരിയുടെ വീട് ചെങ്ങന്നൂരിലും, ഹരീഷിന്റേത് പത്തനംതിട്ടയിലുമാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഇവരുടെ അടുത്തെത്താമെന്ന കണക്കു കൂട്ടലിലാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ നാട്ടിലേക്കുള്ള ഈ വരവില്‍ ഇവര്‍ക്ക് നഷ്ടമായത് ഒരു ആയുസ്സിന്റെ സന്തോഷമാണ്.
ഈ അപകടത്തിലെങ്കിലും അപരാധികള്‍ക്ക് കനത്ത ശിക്ഷ നല്‍കി ഇനിയെങ്കിലും അപകടത്തിന് തടയിടാന്‍ ശ്രമിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്. അല്ലെങ്കില്‍ ഇനിയും കസ്തൂരിയെ പോലുള്ളവ്ര‍ സമൂഹത്തിന്റെ കണ്ണ് നനച്ച് ബലിയാടുകളായികൊണ്ടേയിരിക്കും

kochi bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top