Advertisement

ശശികലയിൽ നിന്ന് ചിന്നമ്മയിലേക്ക്

December 31, 2016
1 minute Read

ജയലളിതയുടെ പേരിനൊപ്പം എന്നും ഉയര്‍ന്ന് കേട്ട പേരാണ് ശശികലയുടേത്. വിശ്വസ്തതയുടെ പേരില്‍ ഉയര്‍ന്ന് കേട്ട പേര് വിശ്വാസ വഞ്ചനയുടെ പേരിലും ഉയര്‍ന്ന് കേട്ടു. വീണ്ടും പോയസ് ഗാര്‍ഡനില്‍ കയറിപ്പറ്റിയ ശശികല ജയയുടെ ഒപ്പം ഒരു നിഴലുപോലെ നിന്നു. മരണം വരെ!! ഒരു പക്ഷേ അതിനു ശേഷവും. ജയലളിതയുടെ മൃതദേഹത്തിനൊപ്പം കറുത്ത സാരിധരിച്ച് നിന്ന ശശികല ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. ഇപ്പോള്‍ ജയലളിതയുടെ മരണം സൃഷ്ടിച്ച ദുരൂഹതയിലും ശശികലയുടെ പേരിന്റെ നിഴല്‍ ചെന്നുപെടുന്നുണ്ട്.

ജയലളിതയുടെ ശവമഞ്ചം ചുമന്നതും ജയയ്ക്ക് ചങ്കുപറിച്ച് കൊടുക്കാൻ തയ്യാറായിരുന്ന പാർട്ടിക്കാരല്ല മറിച്ച് ശശികലയുടെ കുടുംബമായിരുന്നു.

ജയലളിത മന്ത്രിസഭയിലോ, പാർട്ടിയിലോ ഒരിക്കലും ഒരു സ്ഥാനവും വഹിച്ചിരുന്നില്ലെങ്കിലും, ജയയുടെ അനൗദ്യോഗിക ഉപദേഷ്ടാവായിരുന്നു ശശികല. ജയ ആശുപത്രിയിലായിരുന്ന സമയങ്ങളിലെല്ലാം ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം, ജയയുടെ ഉപദേഷ്ടാവ് ശീല ബാലകൃഷ്ണൻ എന്നിവരെ കൂടാതെ പാർട്ടിയിൽ തീരുമാനം എടുക്കാൻ കഴിവുണ്ടായിരുന്ന ഒരാളായിരുന്നു ശശികല.

ജയലളിതയുമായോ, രാഷ്ട്രീയമായോ, എഐഎഡിഎംകെ പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന ശശികല എങ്ങനെയാണ് ജയയുടെ ഉറ്റതോഴിയായി മാറിയത് ?

കഥ ഇങ്ങനെ….

ചെന്നൈയിലെ കല്ലാർ കുടുംബാംഗമായിരുന്ന ശശികല ആർ നടരാജൻ എന്ന പബ്ലിക് റിലേഷൻ ഓഫീസറെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

അന്നത്തെ ജില്ലാകളക്ടറായിരുന്ന വിഎസ് ചന്ദ്രലേഖയുമായി അടുപ്പമുള്ളയാളായിരുന്നു നടരാജൻ. താൽകാലിക ജീവനക്കാരനായിരുന്ന നടരാജന്റെ ജോലി 1976 ൽ അടിയന്തരാവസ്ഥ കാലത്ത് നഷ്ടപ്പെട്ടു. ആ സമയത്ത് വിഡിയോ സ്‌റ്റോർ ഉടമയായിരുന്ന ഭാര്യ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തുവാൻ നടരാജൻ ചന്ദ്രലേഖയോട് അഭ്യർത്ഥിച്ചു.

തുടക്കത്തിലെ പരിചയം പിന്നീട് ജയലളിതയുമായുള്ള സൗഹൃദത്തിലേക്ക് വഴിമാറി. ശേഷം ജയയുടെ ഉറ്റ തോഴിയായി മാറി ശശികല. ജയയുടെ വസതി പോയസ് ഗാർഡനിൽ ജയയോളം സ്വാതന്ത്ര്യമുള്ള ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ അത് ശശികലയായിരുന്നു. ജയയുടെ വീട്ടുകാര്യങ്ങൾ മുതൽ പാർട്ടികാര്യൾ വരെ നോക്കിയിരുന്നു ശശികല.

പ്രഥമദൃഷ്ടിയാൽ ശശികല എഐഎഡിഎംകെയിൽ സ്ഥാനമാനങ്ങൾ ഒന്നും വഹിച്ചിരുന്നില്ലെങ്കിലും, പാർട്ടി കാര്യങ്ങളിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുൻപോട്ട് വെക്കുവാനും അത് നടപ്പിലാക്കാനുമുള്ള അധികാരം ശശികലയ്ക്കുണ്ടായിരുന്നു. പാർട്ടി സ്ഥാനങ്ങൾ തീരുമാനിക്കുന്നതിലും, സർക്കാർ നിയമനങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു ശശികല.

ജയ സ്വന്തം കുടുംബത്തെ പോലെയാണ് ശശികലയെയും കുടുംബത്തെയും കണ്ടിരുന്നത്. സമാന നിറങ്ങളിലുള്ള സാരിയും ആഭരണങ്ങളും ധരിച്ചല്ലാതെ ജനം ഇരുവരെയും ഒരുമിച്ച് കണ്ടിട്ടേയില്ല. ശശികലയുടെ അനന്തരവൻ സുധാകരനെ സ്വന്തം പുത്രനായാണ് ജയ കണക്കാക്കിയിരുന്നത്. 25,000 ൽ അധികം അതിഥികൾ പങ്കെടുത്ത സുധാകരന്റെ ആഢംബര വിവാഹം അതിന് തെളിവാണ്.

ജയയുടെ കൂടെ 1996 ലെ കളർടിവി കേസിലും, അനധികൃത സ്വത്ത് സമ്പാധന കേസിലും 4 വർഷവും ജയിൽവാസം അനുഭവിച്ചിട്ടുണ്ട് ശശികല.

ശശികല ജയയുടെ സുഖത്തിലും ദു:ഖത്തിലും ഒരുപോലെ കൂടെ നിന്നിട്ടുണ്ടെങ്കിലും ജയ അറിയാതെ തമിഴ്‌നാട്ടിൽ ശശികലയും കുടുംബവും സമാന്തര സർക്കാർ നടത്തുന്നുണ്ട് എന്ന ആക്ഷേപം ഉയർന്നതോടെ ഡിസംബർ 2011 ൽ ജയ ശശികലയെ പുറത്താക്കി.

എന്നാൽ തന്റെ ‘അക്ക’ ജയലളിതയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് തിരിച്ചുവന്ന ശശികലയെ 2012 ൽ ജയ സ്വീകരിച്ചു. അന്ന് മുതൽ ജയയുടെ മരണം വരെ നിഴലായി ശശികല കൂടെ നിന്നു.

ജയയുടെ മരണത്തിന് പിന്നിൽ ശശികലയുടെ കൈകളുണ്ടെന്ന് ജനം സംശയിക്കുമ്പോഴും ജയയില്ലാത്ത എഐഎഡിഎംകെ പാർട്ടിയുടെ
സെക്രട്ടറിയായി അധികാരമേറ്റിരിക്കുകയാണ് ശശികല.

who was sasikala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top