ആദരാഞ്ജലിയ്ക്ക് പകരം ബജറ്റവതരണം; കേന്ദ്ര നടപടി അഹമ്മദിനോട് കാട്ടുന്ന അനാദരവ്: മുഖ്യമന്ത്രി

ആദരാഞ്ജലിയ്ക്ക് പകരം ബജറ്റവതരണം; കേന്ദ്ര നടപടി അക്ഷന്തവ്യമായ തെറ്റെന്ന് മുഖ്യമന്ത്രി
അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനോട് കേന്ദ്രം അനാദരവ് കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കേണ്ട ഘട്ടത്തിൽ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കൽ കൂടിയാണത്. നിർഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാൻ പാടില്ലാത്തതായിരുന്നുവെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ലോക്‌സഭയിലെ മുതിർന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയിൽ മണിക്കൂറുകൾക്കകം ബഡ്ജറ്റവതരണം നടത്തിയത് തീർത്തും നിർഭാഗ്യകരവും അനൗചിത്യവുമായിപ്പോയി. ഇതേ പാർലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകൾക്ക് മുമ്പ് മുൻ കേന്ദ്രമന്ത്രി കൂടിയായ ശ്രീ. ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോർക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയത്, പിണറായി കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ലോക്‍സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയി. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശ്രീ. ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയത്.
ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് ശ്രീ. അഹമ്മദ്.
ഇത്തരത്തില്‍ വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here