ജോലി വാഗ്ദാനം ചെയ്ത് പീഡനം; കേസ് പണം വാങ്ങി ഒതുക്കിയ സിഐയ്ക്ക് സസ്‌പെൻഷൻ
യുവതിയെ തടവിൽ വച്ച് പീഡിപ്പിച്ച കേസ് പണം വാങ്ങി ഒതുക്കിയ സിഐയെ സസ്‌പെന്റ് ചെയ്തു. എറണാകുളം നോർത്ത് സിഐ ടി ബി വിജയനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് റേഞ്ച് ഐജി പി വിജയന്റെ സസ്‌പെൻഷൻ.
കേസ് ഒത്തു തീർപ്പാക്കാൻ പ്രതികളിൽനിന്ന് 7 ലക്ഷം രൂപ വാങ്ങിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതിൽ 5 ലക്ഷം രൂപ യുവതിയിക്ക് നൽകി. പീഡനക്കേസിലെ പ്രതികളിൽനിന്ന് മാത്രമല്ല, പലിശക്കാരിൽനിന്നും സി ഐ ഒന്നര ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായും സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.
എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കൊച്ചിയിലെ ഫഌറ്റിൽ നാൽപ്പത് ദിവസത്തോളം തടവിൽവച്ച് പീഡിപ്പിച്ചുവെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതിയായ പറവൂർ നായരമ്പലം സ്വദേശി അഭിഷ് (28)നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാൾ അടക്കം എട്ട് പേരാണ് കേസിൽ പ്രതികൾ.
ഒന്നാം പ്രതി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ഷൈനിന്റെ കൊച്ചിയിലെ ഫഌറ്റിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ജോലി വാഗ്ദാനം ചെയ്താണ് ഷൈൻ എറണാകുളത്ത് എത്തിച്ചത്. ഫൽറ്റിൽനിന്ന് മറ്റ് ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിച്ചതായും ദൃശ്യങ്ങൾ മൊബൈൽ പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here