സഹികെട്ട് കർഷകർ; ചത്ത എലി, പാമ്പ്, കയ്യിൽ തലയോട്ടി, സമരം ഇങ്ങനെ

ചത്ത പാമ്പിനെയും എലിയെയും വായിൽ കടിച്ച് പിടിച്ച് തലയോട്ടികൾ കഴുത്തിലും മടിയിലുമായി തൂക്കിയിട്ട് തമിഴ്‌നാട്ടിലെ കർഷകരുടെ സമരം. ഡൽഹി ജന്തർമന്തറിലാണ് സർക്കാരിന്റെ കണ്ണ് തുറക്കാൻ വ്യത്യസ്തമായൊരു സമരം.
കർഷകരുടെ കടം എഴുതി തള്ളാമെന്ന് വാഗ്ദാനം നൽകി, പാവപ്പെട്ടവരായ തമിഴ്‌നാട് കർഷകരെ പറ്റിക്കുകയായിരുന്നുവെന്ന് ആപരോപിച്ചാണ് വ്യത്യസ്തമായ പ്രതിഷേധ പ്രകടനം. കേന്ദ്രസർക്കാരിന്റെ കണ്ണ് തുറക്കാനാണ് ഇങ്ങനെ മൃഗ്ഗീയ സമരവുമായി 80 ഓളം കർഷകർ ജന്തർമന്തറിൽ ഒത്തുചേർന്നത്.
സമരത്തിൽ തങ്ങൾ ഉപയോഗിക്കുന്ന ഓരോ വസ്തുവും ഓരോ സംഭവങ്ങളെ
പ്രതിനിധാനം ചെയ്യുന്നുവെന്ന് കർഷകർ പറയുന്നു. തലയോട്ടികൾ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരാണ്. പലിശ താങ്ങാനാകാതെയും വരൾച്ച കാരണം കൃഷി നശിച്ചതുമാണ് ഇവരുടെ ആത്മഹത്യയ്ക്ക് കാരണം. ഇതു ഉപയോഗിക്കുന്നതുവഴി അവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നുമാണ് ഇവർ പറയുന്നത്.
ദാരിദ്ര്യം കാരണം ഭക്ഷണമില്ലാതായ അവസ്ഥയെ സൂചിപ്പിക്കാനാണ് ചത്ത എലിയെ കടിച്ച് പിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ വായ തുറക്കാൻ വേണ്ടിയാണ് ചത്ത പാമ്പിനെ വായിൽ കടിച്ച് പിടിച്ചിരിക്കുന്നതെന്നും കർഷകർ പറയുന്നത്. ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ നാളെ, ആത്മഹത്യ ചെയ്ത കർഷകരുടെ അവസ്ഥയായിരിക്കും തങ്ങളുടെ അവസ്ഥയെന്നും കർഷകർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here