‘ടിബറ്റൻ മതനിയമനങ്ങളിൽ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം ചൈനയ്ക്ക്’; ചൈനീസ് വിദേശകാര്യ വക്താവ്

പിൻഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈന. ടിബറ്റൻ മതനിയമനങ്ങളിൽ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വൈകാരികവശം ഇന്ത്യയ്ക്ക് പൂർണബോധ്യമുണ്ടെന്നാണ് കരുതുന്നതെന്നും മാവോ നിംഗ് പറഞ്ഞു.
ദലൈലാമയുടെയും പഞ്ചൻലാമയുടെയും അടക്കമുള്ള ടിബറ്റൻ നേതാക്കളുടെ നിയമനങ്ങൾ ചൈനീസ് സർക്കാർ അംഗീകരിച്ചു മാത്രമേ സാധ്യമാകുകയുള്ളുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിംഗ്. സിസാങ് (ടിബറ്റ്) സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യ നൽകിയ പ്രതിബദ്ധതകൾ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ചൈന ടിബറ്റിനെ സിസാങ് എന്നാണ് വിളിക്കുന്നത്.
Read Also: ഇന്ത്യ -പാക് സംഘർഷം; ‘പാകിസ്താന് ചൈന സഹായം നൽകി’; വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന
ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണമെന്നും, സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും, ചൈന-ഇന്ത്യ ബന്ധത്തിന്റെ പുരോഗതിയെയും വികസനത്തെയും അത് ബാധിക്കരുതെന്നും മാവോ പറഞ്ഞു. ദലൈലാമയുടെ ആഗ്രഹം അനുസരിച്ചാകും പിൻഗാമിയെ തെരഞ്ഞെടുക്കുകയെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ബുദ്ധമത ആചാരങ്ങൾക്കനുസൃതമായി, പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമക്ക് മാത്രമെന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
വിഷയത്തിൽ ചൈനയുടെ എതിർപ്പ് അനാവശ്യ ഇടപെടലാണെന്നും കിരൺ റിജിജു വ്യക്തമാക്കി. ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്നും, വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു.
Story Highlights : China objects to Rijiju’s remarks on Dalai Lama’s wishes to appoint successor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here