കാനം പറഞ്ഞ വെങ്കിടാചലത്തെ ബെഹ്‌റയ്ക്ക് അറിയാമോ ?

എ വി വെങ്കിടാചലത്തെ അനുസ്മരിപ്പിച്ച് സോഷ്യൽ മീഡിയയിൽ കാനം ഇന്നിട്ട പോസ്റ്റ് വായിക്കാൻ ബെഹ്‌റയ്ക്ക് ആകുമോ ?
ഇന്ന് പോലീസ് ആസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രായോഗികമായി പ്രവർത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻ ഡിജിപി വെങ്കിടാചലത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചത്.
പ്രതിപക്ഷ നേതാക്കൾ വെങ്കിടാചലത്തിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ അദ്ദേഹം എങ്ങനെ നേരിട്ടു എന്ന് ബെഹ്‌റ അറിയുന്നത് നന്നായിരിക്കുമെന്ന് പോസ്റ്റിൽ കാനം പറയുന്നു. ആ മാർച്ചിൽ പങ്കെടുത്ത ആളുകൾക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത് . ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകർന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായത്. അങ്ങനെയുള്ള പോലീസ് മേധാവികളും ഈ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്നുവെന്നും കാനം കുറിക്കുന്നു.
മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ല , ആ അമ്മയുടെ ദുഃഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവർത്തിക്കണമെന്നും കാനം വ്യക്തമാകക്കി.
പോസ്റ്റിന്റെ പൂർണ്ണ രൂപം
മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ല , ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവർത്തിക്കണം .
പോലീസ് മേധാവി ശ്രീ.ബഹ്റയെ തന്റെ കസേരയിൽ മുൻപിരുന്ന ശ്രീ.വെങ്കിടാചലത്തെ പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാക്കൾ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കൽ മാർച്ച് നടത്തുകയുണ്ടായി. ആ മാർച്ചിൽ പങ്കെടുത്ത ആളുകൾക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത് . ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകർന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായത്. അങ്ങനെയുള്ള പോലീസ് മേധാവികളും ഈ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here