പിറവിയെടുക്കുമോ വീണ്ടുമൊരു അംബേദ്കർ

ജാതി ഉന്മൂലനം എന്ന ലക്ഷ്യത്തിലൂന്നി മരണം വരെ പോരാടിയ വിപ്ലവകാരി ഡോ ഭീം റാവു അംബേദ്കറുടെ ജന്മ ദിനമാണ് ഏപ്രിൽ 14. രാജ്യം വർഗ്ഗീയതയുടെയും ജാതി, മത ശിഥിലീകരണത്തിന്റെയും നാളുകളിലൂടെ സഞ്ചരിക്കുമ്പോൾ അംബേദ്കർ ഉയർത്തിയ മുദ്രാവാക്യം ഏറെ പ്രസക്തമാകുകയാണ്. പഠിക്കുക, പോരാടുക, സംഘടിക്കുക.
അംബേദ്കർ ദളിത് ബുദ്ധമത പ്രസ്ഥാനത്തിന് ആരംഭം കുറിക്കുമ്പോൾ രാജ്യം വർണ്ണവിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും പിടിയിലമർന്നിരിക്കുക യായിരുന്നു. ഇന്നും ഏറെ വ്യത്യസ്തമല്ല രാജ്യത്തിന്റെ അവസ്ഥ.
അന്ന് ദളിതർക്ക് അവർക്കിഷ്ടപ്പെട്ട തൊഴിലിൽ വ്യാപൃതരാകാനോ, ഇഷ്ടവേഷം ധരിക്കാനോ അവകാശമില്ലായിരുന്നു. എന്നാൽ ഇന്ന് തങ്ങളുടെ ഇഷ്ട ആഹാരത്തിന് വരെ വിലക്കേർപ്പെടുത്തുന്നതാണ് രാജ്യത്തെ സാഹചര്യം. ആരോപണങ്ങളിൽപോലും ആൾക്കൂട്ടം നിരപരാധിയെ തല്ലിക്കൊല്ലുന്നു.
വർണ്ണവ്യവസ്ഥയെ പ്രതിരോധിക്കാൻ ആർഷ ഭാരതത്തിന്റെ നിയമ പുസ്തകമെന്ന് വിശേഷിപ്പിക്കാവുന്ന മനുസ്മൃതി കത്തിച്ചാണ് അംബേദ്കർ തുടക്കം കുറിച്ചത്.
ഇന്ത്യയിലെ അധഃകൃത വർഗ്ഗത്തെക്കുറിച്ച് ഉത്കണ്ഠാകുലമായ ചിന്തകളുടെ ഭാരവും പേറിയാണ് അംബേദ്കർ ഓരോ ചുവടും വച്ചത്. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജന്മകൊണ്ട് കീഴാളനായതിന്റെ പേരിൽ സ്വന്തം രാജ്യത്ത് പോലും തൊഴിലിടങ്ങളിൽ ഏറെ പ്രയാസങ്ങൾ നേരിട്ടു അംബേദ്കർ.
രാജ്യത്തെ ഓരോ കീഴാളനുവേണ്ടിയുമാണ് അംബേദ്കർ ശബ്ദമുയർത്തിയത്. അധഃസ്ഥിത വർഗ്ഗങ്ങളുടെ കൈകളിൽ അധികാരം ലഭ്യമായില്ലെങ്കിൽ ഒരിക്കലും അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. രാജ്യം മുഴുവനും അദ്ദേഹം അത് പറഞ്ഞുകൊണ്ടിരുന്നു.
രാജ്യത്തെ ഉപരിവർഗ്ഗം, അധസ്ഥിതരെന്ന് അവർ മുദ്രകുത്തുന്ന ദളിതരടങ്ങുന്ന സമൂഹത്തെ ഒരിക്കലും അധികാരത്തിന്റെ ഏഴയലത്ത് അടുപ്പിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ മഹാത്മാഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തെ സംശയത്തോടെ മാത്രമാണ് വീക്ഷിച്ചത്. കീഴാളരുടെ അവസ്ഥയിൽ കോൺഗ്രസിലും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
അംബേദ്കർ നിർത്തിയിടത്തുതന്നെയാണ് ഇന്നും ഇന്ത്യ…
രാഷ്ട്രശിൽപി വിരാമമിട്ടിടത്തുനിന്ന് തുടങ്ങാൻ ഇനിയുമൊരു അംബേദ്കർ പിറവിയെടുക്കുമോ….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here