Advertisement

പിണറായി അനാചാരങ്ങൾക്ക് സംരക്ഷണ കവചമൊരുക്കുന്നു; ജനയുഗം

April 22, 2017
Google News 2 minutes Read
pinarayi vijayan

മുന്നാറിലെ കുരിശ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റ എഡിറ്റോറിയലിലാണ് പിണറായിക്ക് നേരെ വിമർശനം ഉന്നയിക്കുന്നത്.

പാപ്പാത്തി ചോലയിൽ ഭൂമാഫിയയുടെ കയ്യേറ്റ ഭൂമിയിൽ അവർ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങൾ ഒഴിച്ചാൽ ക്രിസ്തുസഭകൾ തന്നെ സർക്കാർ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. മതപ്രതീകങ്ങളുടെ മറവിൽ സർക്കാർ ഭൂമി കയ്യേറ്റം ചെയ്ത രീതിയെ അവർ ആരുംതന്നെ ന്യായീകരിക്കാൻ മുതിർന്നില്ലെന്നു മാത്രമല്ല ഒഴിപ്പിക്കൽ നടപടി തുടരാനുള്ള ശക്തമായ പിന്തുണയാണ് ആ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് എഡിറ്റോറിയലിൽ പറയുന്നു.

അനധികൃതമായി പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ച കുരിശ് എടുത്ത് മാറ്റിയതിനെതിരെ ആദ്യം രംഗത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മൂന്നാർ കയ്യേറ്റത്തിനെതിരെ തുടക്കം മുതൽ ശക്തമായി വാദിച്ച സിപിഐ ആകട്ടെ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിന് ശേഷം സിപിഎം സിപിഐ ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നു. ഒന്നും അവസാനിച്ചിട്ടില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ക്രിസ്തുമത സമൂഹങ്ങൾ പൊതുവിൽ അപലപിക്കാൻ മുതിർന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാൻ ശ്രമിക്കുന്നവർ ഫലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതൊരു മതപ്രതീകത്തെയാണ് ഭൂമി കയ്യേറ്റ മാഫിയകൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് അത് പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങൾ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്ന് മുഖ്യമന്ത്രിയുടെ പേര് മരാമർശിക്കാതെ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

എഡിറ്റോറിയൽ പൂർണ്ണ രൂപം

സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും

മൂന്നാർ ഭൂമികയ്യേറ്റം ഒഴിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിശ്ചയദാർഢ്യത്തോടെ ആരംഭിച്ച നടപടികൾ കേരള ജനത പരക്കെ സ്വാഗതം ചെയ്തതായാണ്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുറത്തുവന്ന പ്രതികരണങ്ങളിൽ മാഹഭൂരിപക്ഷവും സൂചിപ്പിക്കുന്നത്‌. ചിന്നക്കനാലിനു സമീപം പാപ്പാത്തി ചോലയിൽ ഭൂമാഫിയയുടെ കയ്യേറ്റ ഭൂമിയിൽ അവർ അനധികൃതമായി സ്ഥാപിച്ച കുരിശ്‌ നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങൾ ഒഴിച്ചാൽ ക്രിസ്തുസഭകൾ തന്നെ സർക്കാർ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. മതപ്രതീകങ്ങളുടെ മറവിൽ സർക്കാർ ഭൂമി കയ്യേറ്റം ചെയ്ത രീതിയെ അവർ ആരുംതന്നെ ന്യായീകരിക്കാൻ മുതിർന്നില്ലെന്നു മാത്രമല്ല ഒഴിപ്പിക്കൽ നടപടി തുടരാനുള്ള ശക്തമായ പിന്തുണയാണ്‌ ആ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളത്‌. ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മത-സമുദായ കേന്ദ്രങ്ങളിൽ നിന്നും ഒരു സർക്കാർ നടപടിക്ക്‌ പരക്കെ അംഗീകാരവും പിന്തുണയും ലഭിക്കുന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണ്‌. നടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ റവന്യു മന്ത്രിതന്നെ പ്രഖ്യാപിച്ചിരിക്കുകയുമാണ്‌.

കേരളത്തിന്റെ വിനോദസഞ്ചാര മേഖലകളിൽ സുപ്രധാനവും പരിസ്ഥിതിലോല പ്രദേശവുമായ ഇടുക്കി ജില്ലയിലെ മൂന്നാറടക്കമുള്ള മലയോര മേഖലയിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പതിറ്റാണ്ടുകളായി നടന്നുവരുന്ന ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടാൻ പിണറായി ഗവൺമെന്റിനായി. എൽഡിഎഫ്‌ അധികാരത്തിൽ വന്ന അവസരങ്ങളിലൊക്കെ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും നിക്ഷിപ്ത താൽപര്യക്കാർ ഉയർത്തിയ കന്മതിലുകൾ അതിനെ പ്രതിരോധിക്കുകയായിരുന്നു. കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന യുഡിഎഫ്‌ ഗവൺമെന്റുകൾ ആ ശ്രമങ്ങളെ ഓരോ തവണയും അട്ടിറിക്കുകയാണ്‌ ചെയ്തത്‌. അവർ ഫലത്തിൽ ഭൂ-റിസോർട്ട്‌ മാഫിയകളുടെ കയ്യാളുകളായാണ്‌ എക്കാലത്തും വർത്തിച്ചത്‌. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എൽഡിഎഫ്‌ നടത്തിയ ഓരോ ശ്രമങ്ങളെയും തകർക്കാൻ നിക്ഷിപ്ത ഭൂ-റിസോർട്ട്‌ മാഫിയ സംഘങ്ങൾ ശ്രമിച്ചിട്ടുണ്ട്‌. അവർ എല്ലായിപ്പോഴും സംസാരിച്ചിരുന്നത്‌ ഭൂരഹിത കുടിയേറ്റക്കാരെ കവചമാക്കിയാണ്‌. ഭൂരഹിത കുടിയേറ്റക്കാർ ഇന്ദിരാ ആവാസ്‌ യോജനയടക്കം പദ്ധതികളനുസരിച്ച്‌ വീട്‌ വെയ്ക്കാൻ ഇതിനകം നൽകിയ 129 അപേക്ഷകളിൽ 125 ലും ജില്ലാ ഭരണകൂടം അനുകൂല തീരുമാനമെടുത്ത്‌ അനുമതി നൽകിക്കഴിഞ്ഞിട്ടുണ്ട്‌. ഇനിയും ഭൂരഹിത, ഭവനരഹിത കുടിയേറ്റക്കാരുടെ പേരിൽ കയ്യേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.
ഭൂമി കയ്യേറ്റ മാഫിയകൾ കുരിശടക്കം മതപ്രതീകങ്ങൾ ദുരുപയോഗം ചെയ്യുന്നത്‌ കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ഭക്തിവാണിഭക്കാരായ ഒരു ചെറു സംഘമാണ്‌ ഏറിയപങ്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്‌. അവർക്ക്‌ അക്കാര്യത്തിൽ യാതൊരു ജാതിമത ഭിന്നതകളും ഇല്ലെന്നതാണ്‌ വസ്തുത. അവരിൽ ഏറെയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കി മാറ്റിയിട്ടുള്ളവരാണെന്ന്‌ സൂക്ഷ്മമായ അന്വേഷണം വ്യക്തമാക്കും. പാപ്പാത്തി ചോലയിലും വസ്തുതകൾ മറിച്ചല്ലെന്ന്‌ ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നു. കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരിൽ ഇത്തരം മാഫിയാസംഘങ്ങളുടെ ക്രിമിനൽ നടപടികൾക്ക്‌ ഒരു പരിഷ്കൃത സമൂഹവും കൂട്ടുനിൽക്കില്ലെന്ന വസ്തുതയാണ്‌ കയ്യേറ്റം ഒഴിപ്പിക്കലിനോട്‌ കേരള സമൂഹത്തിൽ നിന്നും ഉയർന്ന മഹാഭൂരിപക്ഷം പ്രതികരണങ്ങളും വ്യക്തമാക്കുന്നത്‌. ക്രിസ്തുമത സമൂഹങ്ങൾ പൊതുവിൽ അപലപിക്കാൻ മുതിർന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാൻ ശ്രമിക്കുന്നവർ ഫലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാൺ്‌ ചെയ്യുന്നത്‌. ഏതൊരു മതപ്രതീകത്തെയാണ്‌ ഭൂമി കയ്യേറ്റ മാഫിയകൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്‌ അത്‌ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങൾ തന്നെയാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌. ആധുനിക രാഷ്ട്രമീമാംസയുടെ അടിക്കല്ലാണ്‌ മതനിരപേക്ഷത. അത്‌ മതത്തേയും രാഷ്ട്രത്തേയും കൃത്യമായി വ്യവഛേദിച്ച്‌ ഉൾക്കൊള്ളുന്നുണ്ട്‌. മതനിരപേക്ഷതയുടെ ഏറ്റവും സുവ്യക്തമായ നിർവചനം ആധുനിക ലോകത്തിന്‌ സംഭാവന ചെയ്യുന്നത്‌ ഒരുപക്ഷെ വിശുദ്ധ വേദപുസ്തകമാണ്‌. ‘സീസർക്കുള്ളത്‌ സീസർക്കും ദൈവത്തിനുള്ളത്‌ ദൈവത്തിനു’മെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മത-രാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂർത്തീകരണമാണ്‌. രാഷ്ട്ര സമ്പത്തിൻമേൽ മതത്തിന്റെ പേരിലുള്ള കയ്യേറ്റത്തെയാണ്‌ പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്‌. അതിനെ അപലപിക്കാൻ മതമേലധ്യക്ഷന്മാർ മടികൂടാതെ രംഗത്തുവന്നുവെന്നത്‌ മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും.

സർക്കാർ ഭൂമിയടക്കം പൊതുസമ്പത്ത്‌ കയ്യാളാൻ നടത്തുന്ന ഏതു ശ്രമത്തേയും ചെറുക്കാൻ മതനിരപേക്ഷ രാഷ്ട്രത്തിനും ഭരണകൂടത്തിനും നൽകുന്ന വിപുലമായ ജനപിന്തുണയാണ്‌ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്‌ കേരളത്തിലെ പൊതസമൂഹം പാപ്പാത്തിച്ചോല കുടിയൊഴിപ്പിക്കൽ പ്രശ്നത്തിലൂടെ പ്രകടിപ്പിച്ചത്‌. ഭക്തിയുടെയും മതപ്രതീകത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും മേറ്റ്ന്തിന്റെയും പേരിലാണെങ്കിലും പൊതുമുതൽ കയ്യേറാൻ ആരെയും ആരും അനുവദിക്കരുതെന്ന ശക്തമായ ജനകീയ താക്കീതാണ്‌ കേരള ജനത ഗവൺമെന്റിന്‌ നൽകുന്നത്‌. ആ ധാർമികമായ കരുത്ത്‌ പതിറ്റാണ്ടായി ഭൂമിക്കും പരിസ്ഥിതിക്കും ജനങ്ങളുടെ നിലനിൽപിനുതന്നെയും ഭീഷണിയായി തുടർന്നുവരുന്ന ഭൂമാഫിയ വാഴ്ചയ്ക്കും കയ്യേറ്റത്തിനും എതിരെ കാർക്കശ്യത്തോടെ നീങ്ങാൻ എൽഡിഎഫ്‌ ഗവൺമെന്റിന്‌ കരുത്തുപകരണം. അർഹരായ മുഴുവൻ കുടിയേറ്റക്കാർക്കും ഭൂമിയുടെമേലുള്ള അവകാശം നിയമാനുസൃതം ഉറപ്പുനൽകിക്കൊണ്ടുള്ള അത്തരമൊരു നീക്കം കേരള ജനത സഹർഷം സ്വാഗതം ചെയ്യും.

Munnar Encroachment Eviction| Munnar Encroachment| Munnar| Pinarayi Vijayan| Janayugam| CPI| CPM|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here