ബ്ലൂ വെയിലിനെ പേടിക്കണം; ഇത് ‘മരണക്കളി’യിലെ ചുരുളഴിയാത്ത ചതി
കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബ്ലൂ വെയിൽ ഗെയിം ഭീതിയിൽ ലോകം. മക്കൾ ഈ ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ വിവിധ രാജ്യങ്ങളിൽ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.
വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അതിക്രൂരവും ഭീകരവുമായ ഗെയിം ഏറ്റവും ഒടുവിൽ ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്യാൻ. മരണം മുന്നിൽ കണ്ട് മാത്രമേ ഏറ്റവും ഒടുവിലെ ഘട്ടത്തിൽ ഗെയിം കളിക്കുന്ന കുട്ടിയ്ക്ക് എത്തിച്ചേരാനാകൂ…
ശരീരം കീറി മുറിക്കുകയും ശരീരത്തിൽ വെയിലിന്റെ രൂപം കോറിയിടുകയും ചെയ്യുന്ന കുട്ടികൾ ഗെയിം തീരുന്നതിന് മുമ്പ് തന്നെ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഈ ഗെയിം കളിച്ച് റഷ്യയിൽതന്നെ 100ഓളം കൗമാരക്കാർ മരിച്ചതായാണ് റിപ്പോർട്ട്.
എന്താണ് ബ്ലൂ വെയിൽ ഗെയിം
ബ്ലൂ ഗെയിം ആരംഭിക്കുന്നത് റഷ്യയിലാണ്. ന്യൂസിലാന്റിൽ 2011ൽ നീലത്തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതാണ് ഈ ഗെയിമിന് ബ്ലൂ വെയിൽ എന്ന് പേരിടാൻ കാരണം. 50 സ്റ്റേജുകളാണ് ഈ ഗെയിമിനുള്ളത്.
പാതിരാത്രിയിൽ തനിച്ച് ഭീതിപ്പെടുത്തുന്ന പ്രേത സിനിമകൾ കാണാനാണ് ആദ്യഘട്ടത്തിൽ ആവശ്യപ്പെടുന്നത്. ഗെയിമിലെ വിവരങ്ങൾ മറ്റാരുമായും
പങ്കുവയ്ക്കരുതെന്നും ഗെയിം ആവശ്യപ്പെടുന്നു. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ ഈ ഗെയിം ഒഴിവാക്കാനോ ഇതിൽനിന്ന് പിന്മാറാനോ ആകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്മാറിയാൽ മൊബൈലിലെ വിവരങ്ങൾ മുഴുവൻ ഹാക്ക് ചെയ്യപ്പെടും. യുഎഇയിലും ബ്രിട്ടണിലുമുള്ള ചില സ്കൂളുകളിൽ ഈ ഗെയിമിന് വിലക്കേർപ്പെടുത്തി.
മാനസിക നില തെറ്റിയ ഒരുകൂട്ടം ആളുകൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു വ്യക്തി ആയിരിക്കും ഇതിന് പിന്നിലെന്നാണ് പോലീസ് ഭാഷ്യം. ഇതുവരെയും ഈ കൊലയാളി ഗെയിമിന് പിന്നിൽ ആരെന്ന് കണ്ടെത്താനായിട്ടില്ല.
പുലർച്ചെ 4.20 നാണ് ഗെയിം ക്യുറേറ്റർ ടാസ്കുകൾ നൽകുന്നത്. ഇത് ചെയ്ത് കഴിഞ്ഞാൽ ഫോട്ടോ എടുത്ത് അയയ്ക്കുകയും വേണം. 2016 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം നെർവിന്റെ അതേ രീതിയിലാണ് ഈ ഗെയിമും രൂപപ്പെടുത്തിയിരിക്കുന്നത്.
മൊബൈൽ ഗെയിമിൽ അഭിരമിക്കുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട്. ശ്രദ്ധിക്കുക മക്കൾ കളിക്കുന്നത് മരണക്കളിയാണോ എന്ന് ഉറപ്പ് വരുത്തുക…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here