“ആരാണ് മാക്രിക്കൂട്ടം ? “; സുരേഷ് ഗോപിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം പി ഫണ്ട് ഉപയോഗിക്കുന്നതിൽ കേരളത്തിലെ ഇടത് വലത് സഖ്യങ്ങൾ തടസ്സം നിൽക്കുന്നുവെന്ന സുരേഷ് ഗോപിയുടെ വമർശനങ്ങളോട് ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
സുരേഷ് ഗോപിയ്ക്ക് കേരളത്തിൽ ഏത് പദ്ധതി നടപ്പിലാക്കാനാണ് തടസ്സമുണ്ടായത്. അത് പദ്ധതിയാണ് മുടങ്ങിപ്പോയത്. ഇത്തരം പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഏത് ഭാഷയാണ് സുരേഷ് ഗോപി പ്രയോഗിച്ചത്. ആരാണ് മാക്രിക്കൂട്ടമെന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നതെന്നും ശക്തമായ ഭഷയിൽ മുഖ്യമന്ത്രി തിരിച്ചടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Dear Suresh Gopi please exercise political maturtiy and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്.
എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. ‘മാക്രിക്കൂട്ടം’ തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളിൽ ദുരനുഭവമുണ്ടായോ?
കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here