പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിനെതിരായ സമരസ്ഥലത്ത് സംഘർഷം

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടക്കുന്ന സ്ഥലത്ത് സംഘർഷാവസ്ഥ. സമരക്കാരായ സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്ലാന്റിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഐ.ഒ.സി അധികൃതർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പോലീസ് സംരക്ഷണം നൽകിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് സമരക്കാരെ മാറ്റുന്നത്.
പത്ത് വണ്ടി പോലീസുകാരാണ് ഇന്ന് രാവിലെ സമരക്കാരെ നീക്കം ചെയ്യുന്നതിനായി എത്തിയത്. സമരക്കാരോട് ഒഴിഞ്ഞുപോകാനായി ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറാകാതായതോടെയാണ് പോലീസ് സമരസ്ഥലത്ത് നിന്ന് സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ അറസ്റ്റ് ചെയ്ത് നീക്കുന്നത്.
ഐഒസിയിലെ എൽ.എൻ.ജി പ്ലാന്റിലേക്കുളള വഴി ഉപരോധിച്ചു കൊണ്ടാണ് സ്ത്രീകളും കുട്ടികളും പ്ലാന്റിനെതിരായ സമരത്തിൽ അണിചേർന്നത്. എൽ.എൻ.ജി ടെർമിനലിന്റെ പ്രവർത്തനം പുതുവൈപ്പിനിലെ ജനങ്ങളെയും ആവാസ വ്യവസ്ഥയെയും ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാർ സമരത്തിലൂടെ ഉയർത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here