രാഷ്ട്രപതി തെരഞ്ഞെടുപ്പ്; നിതിഷ് കുമാറിനെ വിമർശിച്ച് ലാലു പ്രസാദ്

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതിഷ് കുമാറിന്റെ തീരുമാനത്തെ വിമർശിച്ച് ആർജെഡി നേതാവും മുൻബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. നിതിഷിന്റെ തീരുമാനം ചരിത്രപരമായ തെറ്റെന്ന് ലാലു പറഞ്ഞു.
ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികൾ രൂപീകരിച്ച മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ ലോക്‌സഭാസ്പീക്കറും കോൺഗ്രസ് നേതാവുമായ മീരാ കുമാറിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് 17 പ്രതിപകഷ പാർട്ടികൾ ചേർന്ന് മീരാകുമാറിനെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. തുടർന്നാണ് നിതിഷിന്റെ തീരുമാനത്തോട് ലാലു തന്റെ അമർഷം വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിന്റെ ഐക്യത്തിൽനിന്ന് നിതിഷ് പിന്നോട്ട് പോയി. കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം അറിയിച്ചപ്പോൾ തന്നെ ചെയ്യരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ കേൾക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ലാലു പറഞ്ഞു. ബീഹാറിൽ സഖ്യകക്ഷികളാണ് ആർജെഡിയും ജെയിയുവും. അതേസമയം ജെഡിയു കേരള ഘടകം ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here