യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം; സംശയം പ്രകടിപ്പിച്ച് ആദിത്യനാഥ്
ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരായായ യുവതിയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം യാഥാർത്ഥ്യമാണോ എന്ന സംശയം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് മാത്രമേ പറയാനാകൂ എന്നും ആദിത്യനാഥ് പറഞ്ഞു. ഇത് നാലാം തവണയാണ് 35 വയസ്സുള്ള യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ലക്‌നൗവിൽ വച്ച് രാത്രിയാണ് ആക്രമണമുണ്ടാകുന്നത്. യുവതിയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്നും യു പി മുഖ്യമന്ത്രി പറഞ്ഞു.
യുവതി രാത്രി എട്ടിനും ഒമ്പതിനും ഇടയിൽ വെള്ളമെടുക്കാൻ ഹോസ്റ്റലിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ ഹോസ്റ്റലിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് സ്ത്രീയുടെ മുഖത്തിന്റെ വലതുഭാഗത്ത് പൊള്ളലേറ്റു.
ഈ വർഷം മാർച്ചിലും യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ലക്‌നൗവിൽനിന്ന് റായ്ബറേലിയിലെ വീട്ടിലേക്ക് മടങ്ങവെ ട്രയിൻവച്ച് യുവതിയെ ആക്രമിക്കുകയും ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി യുവതിയെ സന്ദർശിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.
റായ്ബറേലിയിൽ വച്ച് 2008ലാണ് സ്ത്രീ ബലാത്സംഗത്തിനിരയാകുന്നത്. പിന്നീട് 2011 ൽ ആദ്യ ആസിഡ് ആക്രമണമുണ്ടായി. 2013ലും ആസിഡ് ആക്രമണമുണ്ടായി. ഇപ്പോൾ ഇത് നാലാം തവണയാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here