കലാപം നിയന്ത്രിക്കാനായില്ല, ഹരിയാന മുഖ്യമന്ത്രിയ്‌ക്കെതിരെ കേന്ദ്ര നേതൃത്വം

ദേര സച്ച സൗദ നേതാവും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ ഗുർമീത് റാം റഹീം സിംഗിനെതിരായ കോടതി വിധിയിൽ പ്രതിഷേധിച്ച് ഹരിയാനയിലടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ ആക്രമണങ്ങളെ തടയാൻ കഴിയാത്തതിൽ കേന്ദ്രത്തിന് കടുത്ത അതൃപ്തി. കലാപത്തിൽ 30ലേറെ ജീവൻ നഷ്ടമാകുകയും അനുയായികൾ ഇപ്പോഴും അക്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഔദ്യോഗിക വസതിയിൽ യോഗം വിളിച്ചു.
പ്രക്ഷേപം അതിരുകടന്ന ഹരിയാനയിലെ, മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ കേന്ദ്രം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഖട്ടറുടെ രാജിയ്ക്കായുള്ള സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് ഇത്. മനോഹർലാൽ ഖട്ടറിന് കലാപം അടിച്ചമർത്താൻ കഴിഞ്ഞില്ലെന്ന ബിജെപിയ്ക്കുള്ളിൽ തന്നെ ആക്ഷേപമുണ്ട്. സംഭവത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കടുത്ത അതൃപ്തിയിലാണ്. ജാട്ട് പ്രക്ഷോഭം നടന്നപ്പോഴും പ്രതിഷേധം നിയന്ത്രണ വിധേയമാക്കാൻ ഖട്ടർ സർക്കാരിന് സാധിച്ചിരുന്നില്ല.
അതേസമയം ഖട്ടർ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർ ഓഗസ്റ്റിൽ മാത്രം ഗുർമീതിന് സംഭവാനയായി നൽകിയത് 1.12 കോടി രൂപയാണെന്ന് കണ്ടെത്തി. സർക്കാർ ഫണ്ടിൽനിന്ന് ഇത്രയും തുക നൽകിയത് ഗുർമീതിന്റെ ജന്മദിനാഘോഷങ്ങൾക്കും ആശ്രമത്തിലെ മറ്റ് വിശേഷ ആഘോഷങ്ങൾക്ക് വേണ്ടിയുമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here