ആഡംബര ജീവിതം; ഋതബ്രത ബാനർജിയെ സിപിഎം പുറത്താക്കി

പശ്ചിമ ബംഗാളിൽനിന്നുള്ള സിപിഎം രാജ്യസഭാ എം പിയും എസ്എഫ്‌ഐ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന ഋതബ്രത ബാനർജിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. ബംഗാൾ സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് നടപടി. ആഡംബര ജീവിതം നയിക്കുകയും മോശം പെരുമാറ്റവും കാരണം സസ്‌പെൻഷനിലായിരുന്നു ഋതബ്രത ബാനർജി.
പോക്കറ്റിൽ വിലയേറിയ മോണ്ട് ബഌങ്ക് പേനയും കൈയിൽ ആപ്പിൾ വാച്ചും ധരിച്ച് നിൽക്കുന്ന സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഋതബ്രത ബാനർജിയുടെ ആഡംബര ജീവിതം പാർട്ടിയിൽ ചർച്ചയാകാൻ ഇടയാക്കിയത്.
ആഡംബരഭ്രമത്തെ ഫേസ്ബുക്കിലൂടെ ചോദ്യംചെയ്തതിന് തന്റെ ജോലി എംപി തെറിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുമിത് താലൂക്ദർ എന്ന യുവാവ് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് എം.പിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയത്.
മൂന്ന് മാസത്തേക്ക് ജൂണിലാണ് ഋതബ്രത ബാനർജിയെ സസ്‌പെന്റ് ചെയ്തിരുന്നത്. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവോ എന്ന് പരിശോധിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെയും സിപിഎം നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാത്തിലാണ് നിലവിലെ നടപടി.
അതേസമയം മോണ്ട് ബഌങ്ക് പേന തനിക്ക് 2014ൽ ആദ്യമായി രാജ്യസഭയിലത്തെിയപ്പോൾ മുതിർന്ന രാജ്യസഭാംഗമായ നജ്മ ഹെബ്ത്തുല്ല സമ്മാനിച്ചതാണെന്നും ആപ്പിൾ വാച്ച് പാർലമെൻററി സമിതിയിൽ അംഗമായതിന്റെ ഭാഗമായി ലഭിച്ചതാണെന്നും എം.പി ബംഗാൾ ഘടകത്തിനു വിശദീകരണം നൽകിയിരുന്നു. സംഭവം വിവാദമായതിൽ താൻ പരസ്യമായി മാപ്പുപറയുന്നതായും ഋതബ്രത സംസ്ഥാന കമ്മിറ്റിയിൽ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here