തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം; സര്‍ക്കാര്‍ നിയമോപദേശം തേടും
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമോപദേശം തേടിയത്. തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുണ്ട്. കൂടാതെ, തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി റവന്യൂ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
തോമസ് ചാണ്ടി ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് കളക്ടര്‍ റവന്യൂ വകുപ്പിനും മുഖ്യമന്ത്രിയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം ഇന്ന് മന്ത്രി സഭ ചര്‍ച്ച ചെയ്തിരുന്നില്ല. കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ മന്ത്രിസഭയെ അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധന വേണമെന്നാണ് അറിയിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും, അതിനാല്‍ തീരുമാനം എടുക്കുന്നത് നീട്ടിവെക്കണമെന്നും റവന്യൂ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ തോമസ് ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ കേസുള്ളപ്പോള്‍ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here