ഇത് എന്റെ വിജയമാണ്; ഞാനെന്തിന് മറയ്ക്കണം
സ്തനാര്‍ബുദത്തിന്റെ അവസാന ഘട്ടത്തില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന മരിയാനാ മില്‍വാര്‍ഡാണിത്. ജീവിക്കാന്‍ ഒരു ശതമാനം മാത്രം ചാന്‍സെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയടുത്ത് നിന്ന് മരിയാന നടന്ന് കയറിയത് പുതിയ ഒരു ജീവിതത്തിലേക്കല്ല ഒരു പുതിയ ജന്മത്തിലേക്ക് തന്നെയായിരുന്നു.
2009ല്‍ 24ാം വയസ്സിലാണ് തന്റെ മേല്‍ കാന്‍സര്‍ പൂര്‍ണ്ണമായും പിടിമുറുക്കി എന്ന് മരിയാന തിരിച്ചറിയുന്നത്. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. എങ്കിലും ചികിത്സയില്‍ പൂര്‍ണ്ണ വിശ്വാസമായിരുന്നു മരിയാനയ്ക്ക്. ആത്മവിശ്വാസത്തോടെ കീമോ തെറാപ്പികളെ നേരിട്ടു. ഇരു സ്തനങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പോലും വിശ്വാസമുണ്ടായിരുന്നില്ല മരിയാന ജീവിതത്തിലേക്ക് ഇതു പോലെ തിരിച്ചെത്തുമെന്ന്. എന്നാല്‍ ആ തിരിച്ച് വരവ് ഐതിഹാസികമായിരുന്നു. എല്ലാ ചികിത്സകളോടും മരിയാനയുടെ ശരീരം അനുകൂലമായി പ്രതികരിച്ചു.ക്യാന്‍സറിന്റെ അവസാന വേരിനെ വരെ ശരീരത്തില്‍ നിന്ന് പുറന്തള്ളും വരെ മരിയാനയുടെ മനസും ശരീരവും ചികിത്സയോട് ചേര്‍ന്ന് നിന്നു. ഒടുക്കം ആ ദിവസം വന്നു. രോഗം പൂര്‍ണ്ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ തന്നെ മരിയാനയോട് വ്യക്തമാക്കി. ഒരു രോഗത്തിലും രോഗ മുക്തിയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല മരിയാനയുടെ പിന്നീടുള്ള ജീവിതം. സ്തനാര്‍ബുദം ബാധിച്ച സ്ത്രീകള്‍ക്ക് മുന്നില്‍ അവള്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ സ്ത്രീയായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസമേകി അവള്‍ ശരീരത്ത് മേല്‍ക്കുപ്പായമില്ലാതെ പ്രത്യക്ഷപ്പെട്ടു. ചുറ്റുമുള്ളവര്‍ക്ക് അത് അരോചകമായി തോന്നിയെങ്കിലും ആ കാഴ്ച ഈ രോഗം ബാധിച്ച സ്ത്രീകള്‍ക്ക് പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ആ യാത്രയില്‍ ഒരു അത്ഭുതം കൂടി സംഭവിച്ചു. ചികിത്സയുടെ ഭാഗമായി മരിയാനയ്ക്ക് ഗര്‍ഭം ധരിക്കാനാവില്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ വിസ്മയിപ്പിച്ച് ഒരു ആണ്‍ കുഞ്ഞിന് മരിയാന ജന്മം നല്‍കി.
വടുക്കളുള്ള തന്റെ മാറിടം കാണിച്ച് മരിയാന പള്ളികള്‍ തോറും പ്രഭാഷണങ്ങള്‍ നടത്തുകയാണ്. “ജീവിതത്തിലേക്ക് തിരികെവരാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ പറയാനും ഞാന്‍ കടന്നുവന്ന ദുരവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും എനിക്കാവുന്നതില്‍ എന്താണ് തെറ്റ്.”എന്നാണ് വിമര്‍ശനുവുമായി എത്തുന്നവരോട് മരിയാന ചോദിക്കുന്നത്. മരിയാനയുടെ ഈ ചോദ്യത്തില്‍ എന്താണ് തെറ്റ്. മരണത്തിന്റെ വക്കില്‍ നിന്ന് മരിയാന എഴുന്നേറ്റ് തിരിച്ച് നടന്നത് ഇതു പോലെ ആത്മവിശ്വാസം നിറഞ്ഞ ചോദ്യങ്ങളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് ആത്മവിശ്വാസത്തിന്റേയും പ്രത്യാശയുടേയും നറുകിരണം പകര്‍ന്ന് നല്‍കാനല്ലേ? അതിന് അവളുടെ കയ്യില്‍ ബാക്കിയുള്ളത് മുറിവുകള്‍ ഉണങ്ങിയ ആ മാറിടവും, ചിരിയ്ക്കുന്ന ആ മുഖവുമല്ലേ?
mariyana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here