ആധാറില്ലാത്തതിനാൽ റേഷൻ നിഷേധിച്ചു; 5 ദിവസം പട്ടിണി കിടന്ന 50 വയസ്സുകാരി മരിച്ചു

ആധാറില്ലാത്തതിന്റെ പേരിൽ രാജ്യത്ത് ഒരു പട്ടിണി മരണം കൂടി. 50 വയസ്സുകാരി ഷാക്കിന അഷ്ഫാക്കാണ് അഞ്ച് ദിവസം പട്ടിണി കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയത്. ആദിത്യനാഥിന്റെ ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം.
ശരീരം തളർന്ന് കിടപ്പിലായിരുന്നു ഷാക്കിന. അതിനാൽ ആധാറിനായുള്ള വിരലടയാളമെടുക്കാൻ അവർക്ക് പോവാൻ സാധിച്ചിരുന്നില്ല. ആധാറില്ലാത്തതിനാൽ റേഷനും നിഷേധിക്കപ്പെടുകയായിരുന്നു. ഷാക്കിനയുടെ പേരിലായിരുന്നു റേഷൻ കാർഡ്.
റേഷൻ കട ഉടമയോട് റേഷനിനായി അപേക്ഷിച്ചെങ്കിലും ആധാറില്ലാതെ റേഷൻ തരില്ലെന്നായിരുന്നു അയാൾ പറഞ്ഞതെന്ന് ഷാക്കിനയുടെ ഭർത്താവ് മുഹമ്മദ് ഇസ്ഹാഖ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അന്ത്യോദയ പദ്ധതി പ്രകാരം 35 കിലോ റേഷനാണ് ഷക്കീനയുടെ കുടുംബത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഷാക്കിന മരിച്ചത് ഭക്ഷണം കിട്ടാതെയല്ല മറ്റ് അസുഖങ്ങൾ മൂലമാണെന്നാണ് ഉത്തർ പ്രദേശ് സർക്കാർ പറയുന്നത്.
ഇത്തരം പട്ടിണി മരണങ്ങൾ ഇന്ന് ഇന്ത്യയിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. എന്നാൽ പട്ടിണി മരണത്തെ ‘മറ്റു കാരണങ്ങളാൽ’ ഉള്ള മരണമെന്ന പേരിൽ അടയാളപ്പെടുത്തി കുറ്റം തങ്ങളുടെ തലയിൽ നിന്നും വിദഗ്ധമായി ഒഴിവാക്കുകയാണ് സർക്കാർ.
ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാൽ റേഷൻ നിഷേധിച്ചതു വഴി പട്ടിണി കിടന്ന് മരിക്കേണ്ടി വന്ന 11 വയസ്സുകാരി സന്തോഷി കുമാരിക്കും, 75 കാരൻ രൂപ് ലാലും അടങ്ങുന്ന നിരവധിപേരുടെ പട്ടികയിലേക്ക് മറ്റൊരു പേരു കൂടി….
no ration without aadhar 50 year old dead due to poverty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here