സമരത്തിൽനിന്ന് പിന്മാറാൻ ബിജെപി 1200 കോടി വാഗ്ദാനം ചെയ്തു : ഹാർദിക് പട്ടേൽ

സംവരണവിഷയത്തിൽ സർക്കാരിനെതിരായ സമരത്തിൽനിന്ന് പിന്മാറാൻ ബിജെപി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് ഗുജറാത്തിലെ പട്ടേൽവിഭാഗം നേതാവ് ഹാർദിക് പട്ടേൽ.
സമരത്തിൽനിന്ന് തന്നെയും പട്ടേൽ വിഭാഗത്തിനെയും പിന്തിരിപ്പിക്കാനാണ് ഭീമമായ തുക വാഗ്ദാനം ചെയ്തത്. പണം കൈപ്പറ്റുന്നതിനുപകരം സമരം നടത്തി ജയിലിൽ പോകുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പട്ടിദാർ അനാമത് ആന്ദോളൻ സമിതിയിൽ (പിഎഎഎസ്) പിളർപ്പുണ്ടാക്കാൻ ബിജെപി 200 കോടി വകയിരുത്തി. വടക്കൻ ഗുജറാത്തിലും മറ്റും പിഎഎഎസ് കൺവീനർമാരെ ലക്ഷങ്ങൾ നൽകി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നു. ഓരോരുത്തർക്കും 50 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തു.
രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ ഏർപ്പെടാൻ പിഎഎഎസ് നേതാക്കളോ പ്രവർത്തകരോ ആഗ്രഹിക്കുന്നില്ല. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ ഉറച്ചുനിൽക്കും. അച്ഛനോ അമ്മയോ ബിജെപി ടിക്കറ്റിൽ മത്സരിച്ചാൽപ്പോലും വോട്ട് ചെയ്യില്ല. ഗുജറാത്തിനെ വഴിതെറ്റിക്കുന്ന ബിജെപി നേതാക്കൾ ജനങ്ങളെ വെറും പൂജ്യമായിട്ടാണ് കണക്കാക്കുന്നതെന്നും പട്ടേൽ പറഞ്ഞു.
BJP offered 1200 crore to back out from strike says hardik patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here