ഷെറിന്‍ മാത്യൂസിന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍ രംഗത്ത്
അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി ഡോക്ടര്‍. ഷെറിന്റെ മൃതശരീരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്നും എല്ലുകള്‍ പല തവണ ഒടിഞ്ഞതാണെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ വ്യക്തമാക്കിയത്.ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഷെറിനെ പരിശോധിച്ച ഡോക്ടര്‍ കൂടിയാണിത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്.
ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ദത്തെടുത്തവര്‍ തന്നെയാണ് പീഡിപ്പിച്ചതെന്നാണ് സൂചന. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.
ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ളി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് വെസ്ലി പോലീസിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് മറ്റൊരു മകളുകൂടിയുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here