യാഥാർത്ഥ്യത്തോട് ചേർന്ന് നിന്ന മലയാള സിനിമ
2017ലെ മലയാള സിനിമ എന്ന തലക്കെട്ടിൽ ഈ ഒരു വർഷത്തെ മലയാള സിനിമയെ കുറിച്ച് എന്തെങ്കിലും എഴുതുന്നതിന് മുമ്പായി ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് സിനിമയേക്കാൾ അധികം ട്വിസ്റ്റുകളോടെയും സസ്പെൻസോടെയും സിനിമാ ലോകത്തേയും കേരളത്തേയും ഒരു പോലെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവവും അതിൽ ഉൾപ്പെട്ട് ജനപ്രിയ നായകൻ എന്ന ഇമേജുള്ള നടൻ ദിലീപ് അറസ്റ്റിലായതും തന്നെയാണ്. 2017 ലേക്ക് സൂം ചെയ്യുമ്പോൾ ഹിറ്റുകൾക്കും , സൂപ്പർ ഹിറ്റുകൾക്കും ഏറെ മുകളിലായി ഈ കറുത്ത ഏട് തന്നെയാണ് തെളിഞ്ഞ് നിൽക്കുക. വാർത്തയിലും വിവാദങ്ങളിലും താരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നിന്ന വർഷങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നടിയെ ആക്രമിച്ച സംഭവത്തോട് സമാനമായ രീതിയിൽ മലയാള സിനിമയും കേരളവും ഇന്നേവരെ സാക്ഷിയായിട്ടില്ല. ഇത്ത് പോലെ സിനിമാ ലോകം കലങ്ങി മറിഞ്ഞ വർഷവും മലയാള സിനിമാ ലോകത്തിന്റെ ഫ്ളാഷ് ബാക്കിൽ കാണാനുമില്ല.
ഒരു റിലീസുപോലും ഇല്ലാതെ പിറന്ന 2017 ന് അവസാനിക്കുമ്പോൾ സിനിമാ ലോകത്ത് തന്നെ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. തീയറ്റർ സമരം നിമിത്തം റിലീസൊന്നുപോലും ഇല്ലാതെ2016 ലെ ക്രിസ്മസും പിന്നാലെയയെത്തിയ പുതുവർഷവും ആഘോഷിച്ച മലയാളിയ്ക്ക് ദിലീപിൻറെ നേതൃത്വത്തിലാണ് ഫിലിംഎക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ രംഗ പ്രവേശം ചെയ്തതും പുതിയ സിനിമകൾ റിലീസ് ചെയ്തതും. എന്നാൽ ആ താരം തന്നെ മാസങ്ങൾക്കകം മലയാളികൾക്ക് മുന്നിലേക്ക് നടിയെ ആക്രമിച്ച കേസില് വില്ലൻ പരിവേഷവുമായി എത്തുകയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും വിവാഹമാണ് മലയാള സിനിമ ലോകത്തെ പോയ വർഷം ആദ്യം ഞെട്ടിച്ചത്.
റിയലിസത്തോട് ചേർന്ന് നിന്ന സിനിമകൾ റിയലിസത്തോട് ചേർന്ന് നിന്ന് ബോക്സോഫീസില് നിരവധി ഹിറ്റുകൾക്ക് സാക്ഷ്യം വഹിച്ച 2017 ല് എടുത്ത് പറയേണ്ട ചില സംഭവങ്ങളിൽ ഒന്ന് നടി സുരഭി ലക്ഷ്മി നേടിയ മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് ഉർവശി പട്ടം ലഭിച്ചത്. 2003ന് ശേഷം മലയാളത്തിലേക്ക് പുരസ്കാരം എത്തിച്ചതിനുള്ള ക്രെഡിറ്റിൽ അഭിമാനിയ്ക്കുമ്പോഴും സുരഭിയെ ഇക്കൊല്ലത്തെ ഐഎഫ്എഫ്കെ വേദിയിലേക്ക് ക്ഷണിക്കാത്തത് ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കും.
എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ ടേക് ഓഫ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പോയ വർഷം ഹിറ്റുകളിലേക്ക് പറന്ന് തുടങ്ങിയത്. നഴ്സുമാരുടെ നിസ്സഹായതയുടേയും അരക്ഷിതാവസ്ഥയുടെയും ഇതുവരെ ആരും പറയാത്ത കാഴ്ചയ്ക്കാണ് ടേക് ഓഫിലൂടെ മലയാളികൾ സാക്ഷിയായത്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമാണ് മലയാള സിനിമയും ആരാധകരും ഒരു പോലെ ചർച്ച ചെയ്ത മലയാള സിനിമ.
സ്വാഭാവിക അഭിനയം തന്നെയാണ് സിനിമയെ അതിഗംഭീരം എന്ന ഒറ്റവാക്കിൽ ഒതുക്കിയത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസും ഈ വർഷം പ്രേക്ഷകരുടെ മനസിലെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. ചെമ്പൻ വിനോദ് ജോസാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പുതുമുഖങ്ങൾ മാത്രം നിറഞ്ഞ നിന്നിട്ടും ചിത്രം ഹിറ്റായി. വർഷാവസാനം എത്തിയതാണെങ്കിലും മായാ നദി സൃഷ്ടിച്ച ഓളം 2018ലും മലയാള സിനിമയെ വിട്ടൊഴിയില്ലെന്ന് ഉറപ്പ്. തന്മയത്വത്തോടുള്ള അഭിനയത്തോടെ മലയാളികളുടെ പ്രിയതാരം സൗബിന് സാഹിർ സംവിധായകനായി എത്തിയ പറവ സാധാരണക്കാരായ ആളുകളുടെ ജീവിതത്തോട് ഏറെ അടുത്ത് നിന്നു.
വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാതെ എത്തിയ രക്ഷാധികാരി ബൈജുവും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ഒരു സാധാരണ വീട്ടമ്മയുടെ ആവലാതികളും ജീവിതവും പങ്കുവച്ച് എത്തിയ ഉദാഹരണം സുജാതയേയും മലയാളി ഹൃദയത്തോട് ചേർത്ത് നിറുത്തി. സൂപ്പർ താരങ്ങളുടേയതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം താരത്തെ മുൻ നിർത്തിയാണ് വിജയങ്ങൾ കൊയ്തത്. മമ്മൂട്ടിയുടേതായി ദ ഗ്രേറ്റ് ഫാദർ, പുത്തൻപ ണം, പുള്ളിക്കാരൻ സ്റ്റാറാ,
മാസ്റ്റർ പീസ് എന്നീ ചിത്രങ്ങള് എത്തിയപ്പോൾ മോഹൻ ലാലിന്റേതായി മുന്തിരിവള്ളികൾ തളിര്ക്കുമ്പോൾ, വെളിപാടിന്റെ പുസ്തകം ബിയോണ്ട് ദ ബോഡേഴ്സ്, വില്ലന് എന്നീ ചിത്രങ്ങളും എത്തി. നായകന്മാരേക്കാൾ കൂടുതല് പുതുമുഖ നായികമാർ ശ്രദ്ധനേടിയ വർഷം കൂടിയാണ് കടന്ന് പോകുന്നത്. ലിച്ചി, നിമിഷാ സജയൻ, ഐശ്വര്യാ ലക്ഷ്മി, വാമിഖ ഗബ്ബി, കാർത്തികാ മുരളീധരൻ എന്നിവരും ഈ വർഷം മലയാള സിനിമയുടെ ഭാഗമായി.ഡോക്ടർ ബിജുവിന്റെ കാടു പൂക്കുന്ന നേരം, സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങൾ, സൈറാ ബാനു, എസ്ര, രാമലീല, സൺഡേ ഹോളിഡേ, ആദം ജോൺ, തരംഗം തുടങ്ങി 131ഓളം ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. ഹണി ബി, ആട് എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും, ഹണി ബി 2 വിന്റെ രണ്ടാംഭാഗവും ഈ വർഷം തീയറ്ററുകളിലെത്തി. ഹണി ബി 2ന്റെ ചിത്രീകരണ സമയത്ത് സമാന്തരമായി ചിത്രീകരിച്ച ഹണി ബി 2.5ഉം പ്രേക്ഷകരെ തേടിയെത്തി.
മലയാള ചിത്രമല്ലായിരുന്നിട്ടും ഒരു മലയാളി ചെയ്ത ചിത്രം വളരെയേറെ വിവാദങ്ങളും പുരസ്കാരങ്ങളും ഏറ്റ് വാങ്ങി. സെക്സി ദുർഗ്ഗ എന്ന പേരിൽ ചിത്രീകരണം ആരംഭിച്ച് എസ് ദുർഗ്ഗ എന്ന പേരിൽ പുറത്തിറക്കേണ്ടി വന്ന സനൽ കുമാർ ശശി ധരന്റെ ചിത്രമാണത്. സ്ത്രീ കേന്ദ്രീകൃതമായി ധാരാളം ചിത്രങ്ങൾ റിലീസിനെത്തിയ വർഷം കൂടിയാണ് കടന്ന് പോകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here