സിപിഐ ഇടുക്കി ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം
ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനം. മന്ത്രി എം.എം മണിയെയും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ സിപിഐ-സിപിഎം ബന്ധം ദിനംപ്രതി വഷളായി വരികയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. താനാണ് സര്‍ക്കാര്‍ എന്ന ചിന്തയാണ് മുഖ്യമന്ത്രിക്കെന്ന് സിപിഐ കുറ്റപ്പെടുത്തി. മന്ത്രി മണി സിപിഐയെ താഴ്ത്തികെട്ടാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ജില്ലയില്‍ എല്ലായിടത്തും സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് സിപിഐയെ തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുകയാണെന്നും സിപിഐ കുറ്റപ്പെടുത്തി. കൊട്ടക്കാന്പൂരിലെ കൈയേറ്റക്കാരെ രക്ഷിക്കാനാണ് മന്ത്രി മണിയുടെ ശ്രമമെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു. താനാണ് സർക്കാരെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധരിച്ചിരിക്കുന്നതെന്നും പാപ്പാത്തിച്ചോലയിലെ കൈയേറ്റമൊഴിപ്പിക്കലിനെതിരേ സാക്ഷാൽ മുഖ്യമന്ത്രി തന്നെ നേരിട്ടു രംഗത്തെത്തിയിരുന്നെന്നും പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണിക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here