മലപ്പുറം ചൂടുപിടിക്കുന്നു; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിനും വിമര്‍ശനം

കേരള കോണ്‍ഗ്രസിനും കെ.എം. മാണിക്കും മാത്രമല്ല സിപിഐയുടെ വിമര്‍ശനം. സിപിഎമ്മിനെയും കടന്നാക്രമിച്ചാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഒരു ദിവസം പിന്നിട്ടിരിക്കുന്നത്. മുന്നണി സംവിധാനത്തില്‍ ആരും ആര്‍ക്കും മുകളിലല്ലെന്ന് സിപിഐ പരോക്ഷമായി സിപിഎമ്മിനെ വിമര്‍ശിച്ചപ്പോള്‍ കൊലപാതക രാഷ്ട്രീയം സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് പ്രത്യക്ഷമായും വിമര്‍ശിച്ചു. മാണിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചാല്‍ അത് ഇടതുപക്ഷത്തിന് തീരീകളങ്കമാകുമെന്നും സമ്മേളനത്തില്‍ സിപിഐ ഉന്നയിച്ചു.
സിപിഎമ്മിനെ വിമര്‍ശിച്ച അതേ നാണയത്തില്‍ തന്നെ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെയും സിപിഐ വിമര്‍ശനമുന്നയിച്ചു. നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി അമിതമായി വിശ്വസിച്ചത് സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയായെന്നും അഭിപ്രായമുണ്ടായി.
മറ്റുള്ളവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും രൂക്ഷമായി തന്നെ വിമര്‍ശനം ഉന്നയിച്ചു. മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തിയതിലും പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചതിലും പരസ്യമായി വിമര്‍ശനമുന്നയിച്ചു. വിവാദങ്ങളെ കുറിച്ച് പാര്‍ട്ടിയില്‍ വിശദീകരണം നല്കാന് പോലും ഇസ്മയില്‍ തയ്യാറാകാത്തതും വിമര്‍ശനത്തിന് കാരണമായി.
നേരത്തെ, കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണിക്കെതിരെ രൂക്ഷ വിമർശനവും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നു. മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നത് എൽഡിഎഫിന്റെ പ്രതിച്ഛായ തകർക്കുമെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. പി.ജെ. ജോസഫിനെ മാണി ഒപ്പം കൂട്ടിയിട്ടും ന്യൂനപക്ഷവോട്ട് കൂടിയില്ലെന്നും ഇടതുമുന്നണിയിൽ എല്ലാവരും തുല്യരാണെന്നും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here