സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വിധി പറയുന്നത് കോടതി മാറ്റിവച്ചു

സീറോ മലബാർ സഭയിലെ വിവാദ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി വിധി പറയാൻ മാറ്റി വെച്ചു. കർദിനാൾ ആലഞ്ചേരിയും രണ്ടു വൈദികരും അടക്കമുള്ളവർ സമർപ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും ഭൂമി വിൽപ്പന സഭയുടെ ആഭ്യന്തര കാര്യമാണന്നും കർദിനാൾ ബോധിപ്പിച്ചു. പൊലിസിനു പരാതി നൽകിയ അന്നു തന്നെ കേസെടുക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകിയത് നിയമ പരമല്ല .പരാതി പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം നൽകിയില്ല. പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിച്ച് തീരുമാനം എടുക്കേണ്ടത് ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥൻ കേസെടുത്തില്ലെങ്കില്‍ മേലുദ്യോഗസ്ഥനേയും തുടർന്ന് മജിസ്ട്രേറ്റ് കോടതിയേയുമാണ് സമീപിക്കേണ്ടിയിരുന്നതെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. കേസെടുക്കണമെന്ന ഹർജി തെളിവില്ലെന്ന് കണ്ട് മജിസ്ട്രേറ്റ് കോടതി തള്ളിയിട്ടുണ്ടെന്നും മാർ ആലഞ്ചേരി ബോധിപ്പിച്ചു. ഭൂമി വിൽപ്പനയിൽ ക്രമക്കേട് നടന്നെന്നും വിശ്വാസികൾക്കാണ് നഷ്ടമുണ്ടായതെന്നും ചൂണ്ടിക്കാട്ടി രണ്ട് സഭാഗംങ്ങൾ നൽകിയ ഹർജിയിലാണ് മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ജസ്റ്റീസ് കമാൽ പാഷ ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here