നാല് വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപി രാജ്യത്തെ തകര്‍ത്തു; രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ്’ പരിപാടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് നല്കിയ വളര്‍ച്ചയെ ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന അവര്‍ തകര്‍ത്തു കഴിഞ്ഞു. ഒന്നിച്ച് കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ ബിജെപി വിദ്വേഷം വിതച്ച് ഭിന്നത പടര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ബിജെപി കാവി പൂശുകയാണ്. എല്ലാം ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുകയാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ പോലും നീതിക്കായി തെരുവിലിറങ്ങേണ്ട അവസ്ഥയാണെന്നും രാഹുല്‍ ആരോപിച്ചു.
സത്യത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവർത്തകർ ജീവൻ നൽകിയത്. ഇത് 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും 2019-ൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്നും ജൻ ആക്രോശ് റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ ഏകീകരണത്തിനും ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുമാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. ബിജെപി അധികാരത്തിൽ എത്തിയശേഷം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി പറയുന്നതും പ്രവര്‍ത്തിക്കുന്നതും വൈരുദ്ധ്യമുള്ള കാര്യങ്ങളാണ്. പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്. മോദിയുടെ പ്രസംഗത്തില്‍ സത്യമുണ്ടോ എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ തിരയുന്നത്. എന്നാല്‍, കോണ്‍ഗ്രസ് എന്നും സത്യത്തിന്റെ ഭാഗത്താണ്. അധികാരത്തിന് വേണ്ടി മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിനെ കൂടാതെ മന്മോഹന്സിങും സോണിയാഗാന്ധിയും ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രണ്ട് ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here