ലിഗയുടെ മരണം; രാസപരിശോധന ഫലം വൈകുന്നു, അറസ്റ്റ് ഇന്നുണ്ടാകില്ല
വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തില്ല. കസ്റ്റഡിയിലുള്ളവരില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ചെന്നും, രാസപരിശോധന ഫലം ഇന്ന് ലഭിച്ചാല്‍ ഉടനെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വ്യാഴാഴ്ചയായിരിക്കും ലഭിക്കുക. പരിശോധന ഫലം ലഭിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക എന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നു ഒരു പ്രതി സമ്മതിച്ചതായാണ് വിവരം. എന്നാൽ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് രണ്ടാമൻ മൊഴി നൽകിയത്. പ്രതികളുടെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ലിഗയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും. മൃതദേഹം വളരെയേറെ പഴക്കം ചെന്നതിനാൽ നാട്ടിലേക്ക് ബന്ധുക്കൾ കൊണ്ടുപോകുന്നില്ല. തിരുവനന്തപുരത്ത് ശാന്തികവാടത്തിൽ സംസ്കാരം നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
ലിഗയുടെ ബന്ധുക്കൾ വ്യാഴാഴ്ച മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ലിഗയ്ക്ക് ഒപ്പം കേരളത്തിലെത്തിയ സഹോദരി ഇൽസി അടുത്തയാഴ്ചയോടെ സ്വദേശത്തേക്ക് മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here