നോമ്പുതുറ സമയത്ത് വഴിയരികിൽ പലതരത്തിലുള്ള വിഭവങ്ങൾ ഒരുക്കിവെച്ച് കച്ചവടക്കാർ ഇരിക്കുന്നത് കാണാം; അത് കാണുമ്പോൾ കൊതി തോന്നും

പകൽ മുഴുവൻ വ്രതമെടുത്തും പ്രാർത്ഥനയിൽ മുഴുകി കഴിയുമ്പോഴും വൈകീട്ട് കഴിക്കാൻ വയർ നിറച്ച് ഭക്ഷണം ലഭിക്കുമെന്ന് നമുക്ക് അറിയാം. ആ പ്രതീക്ഷ നമുക്കുണ്ട്. എന്നാൽ മണിക്കൂറുകൾ നീണ്ട നോമ്പിന് ശേഷവും കഴിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അത്തരത്തിലൊരു അനുഭവകുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചിരിക്കുന്നത്. എൺപതുവയസ്സുകാരനായ അബ്ദുൽ റഹീമിന്റെ അനുഭവക്കുറിപ്പാണ് അത്.
അബ്ദുൽ റഹീമിന്റെ അനുഭവകുറിപ്പ് ഇങ്ങനെ :
‘ നോമ്പുതുറ സമയത്ത് എല്ലാവരും നല്ല ഭക്ഷണം വയർനിറച്ച് കഴിക്കുന്നത് കാണുമ്പോൾ എനിക്ക് കൊതി വരും. എനിക്കും റമദാൻ മാസത്തിൽ നല്ല ഭക്ഷണം കഴിക്കാനുള്ള ആതിയായ ആഗ്രഹവും വിശപ്പും അനുഭവപ്പെടും. എന്നാൽ വൈകീട്ടാവുമ്പോഴേക്കും പ്രാർത്ഥിക്കാൻ പോലുമുള്ള ശക്തി എനിക്കുണ്ടാകില്ല. ചിലപ്പോൾ നോമ്പുതുറ സമയത്ത് വഴിയരികിൽ പലതരത്തിലുള്ള വിഭവങ്ങൾ ഒരുക്കിവെച്ച് കച്ചവടക്കാർ ഇരിക്കുന്നത് കാണാം.
അത് കാണുമ്പോൾ എനിക്ക് കുട്ടികളെ പോലെ കൊതി തോന്നും. എനിക്കറിയില്ല കഞ്ഞിവെള്ളം മാത്രം കുടിച്ച് എങ്ങനെയാണ് ഞങ്ങൾ നോമ്പെടുക്കുന്നതെന്ന്.
റമദാൻ മാസത്തെ ആദ്യദിവസം കുറച്ച് പച്ചക്കറികളും ചോറും കഴിച്ചാണ് ഞങ്ങൾ നോമ്പ് തുറന്നത്. ഭിക്ഷയാചിച്ചാണ് എന്റെ ഭാര്യ അത് സംഘടിപ്പിച്ചത്. അവസാനമായി ഒരു മുട്ട കഴിച്ചതെന്നാണെന്ന് പോലും എനിക്ക് ഓർമ്മയില്ല. റമദാനിൽ ഒരു ദിവസമെങ്കിലും ചോറും, പാലുമൊക്കെ ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. പക്ഷേ ആരാണ് ഇത്ര നല്ല ഭക്ഷണം നെിക്ക് തരിക ? വെറും ചോറും പച്ച മുളകും മാത്രമാണ് പലപ്പോഴും ഞങ്ങളുടെ ഭക്ഷണം.
കഴിഞ്ഞ അഞ്ച് വർഷമായി എന്റെ മകൾക്കൊപ്പമാണ് ഞാനും ഭാര്യയും താമസിക്കുന്നത്. എന്റെ മകളും അവളുടെ കുടുംബവും ദരിദ്രരാണ്. പക്ഷേ ഒരു തരത്തിൽ ഞാൻ ഭാഗ്യവാനാണ്. കാരണം എന്റെ മക്കൾ എനിക്ക് താമസിക്കാൻ സ്ഥലവും അവർക്ക് കഴിയുന്ന തരത്തിൽ ഭക്ഷണവും നൽകുന്നുണ്ട്.
ഞങ്ങളുടെ മരണത്തോടെ മാത്രമേ ഈ ദുരിതം അവസാനിക്കുകയുള്ളു. ജീവനുള്ള കാലം ഇതെല്ലാം അനുഭവിച്ചേ പറ്റൂ. വയസ്സാകുന്നത് ഒരു തരത്തിൽ ശാപമാണ്. കാരണം ഓരോ നേരവും ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. ഈ വയസ്സുകാലത്ത് എന്നും ചോറും പച്ചവെള്ളവും ഉണക്കമുളകും മാത്രം കഴിക്കുന്നത് ബുദ്ധിമുട്ടാണ്. തൊണ്ടയിൽ നിന്നും ഇത് ഇറക്കാൻ തന്നെ കഷ്ടപ്പാടാണ്. അതിയായ വിശപ്പും നല്ല ഭക്ഷണത്തിനോടുള്ള കൊതിയും എങ്ങനെയാണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരിക ?- ‘ എൺപതുകരാനായ അബ്ദുൽ റഹീം ചോദിക്കുന്നു.
അബ്ദുൽ റഹീമിനെ പോലുള്ളവർക്ക് റമദാൻ മാസം മാത്രമല്ല എല്ലാ മാസവും പട്ടിണിയാണ്. വിശക്കുന്നവന് ഭക്ഷണം നൽകുക എന്നതിലും വലിയ സത്പ്രവൃത്തിയില്ല. അബ്ദുൽ റഹീമിന്റെ ഈ അനുഭവക്കുറിപ്പ് നമുക്കുള്ള ഒരു ഓർമ്മെപ്പെടുത്തൽ കൂടിയാണ്…
പ്രശസ്ത ഫോട്ടോഗ്രാഫർ ജിഎംബി ആകാശിന്റെ ഫേസ്ബുക്ക് പേജിലാണ് അബ്ദുൽ റഹീമിന്റെ അനുഭവക്കുറിപ്പ് വന്നിരിക്കുന്നത്. അബ്ദുൽ റഹീമിനെ സഹായിക്കാൻ താൽപര്യമുള്ളവർ തന്നെ അറിയിക്കാനും ആകാശ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here