പ്രണയവിവാഹം; പെണ്‍കുട്ടിയുടെ സഹോദരന്‍ തട്ടിക്കൊണ്ട് പോയ യുവാവ് മരിച്ച നിലയില്‍

കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന് തട്ടി കൊണ്ട് പോയ യുവാവ് മരിച്ച നിലയില്‍. കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലം തെന്മല സ്വദേശിയായ നീനുവും കെവിനും രജിസ്റ്റര്‍ മാര്യേജ് ചെയ്തത്.
കോട്ടയത്ത് ഒരു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു നീനു. വിവാഹം കഴിഞ്ഞ വിവരം നീനു തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കെവിനേയും നീനുവിനേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ പോലീസിനെ കാണിച്ചിട്ടും വീട്ടുകാരുടെ ഒപ്പം പോകാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പരാതിയുണ്ട്. എന്നാല്‍ നീനുവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് പോലീസ് അവസാനം കെവിനൊപ്പം പോകാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നീനു ഹോസ്റ്റലിലേക്കും കെവിന്‍ സുഹൃത്തും ബന്ധുവുമായ അനീഷിന്റെ വീട്ടിലേക്കും തിരിച്ചു. ഈ വീട്ടിലെത്തിയാണ് നീനുവിന്റെ സഹോദരനും സംഘവും കെവിനെ തട്ടിക്കൊണ്ട് പോകുന്നത്. ശനിയാഴ്ചയായിരുന്നു ഇത്. അടുക്കള വാതില്‍ തകര്‍ത്താണ് മൂന്ന് കാറിലായി എത്തിയ സംഘം അകത്ത് കയറിയത്. വീട്ടുപകരണങ്ങള്‍ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരേയും തട്ടിക്കൊണ്ട് പോയി. കാറില്‍ നിന്നും മര്‍ദ്ദനം തുടര്‍ന്നു. അനീഷിനെ പുനലൂരില്‍ ഇറക്കി വിട്ടു. കെവിന്‍ ഇടയ്ക്ക് വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയെന്ന് അനീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ തന്നാല്‍ മാത്രമേ കെവിനെ ഇനി കാണുകയുള്ളൂ എന്ന് സംഘം തന്നോട് പറഞ്ഞുവെന്നും അനീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കെവിന്റെ വീട്ടില്‍ അറിയിക്കണമെന്നും സംഘം അനീഷിനോട് പറഞ്ഞു.
ഇന്നലെ രാവിലെ ആറ് മണിയോടെ കെവിന്റെ പിതാവ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ പോലീസ് പരാതി സ്വീകരിച്ചില്ല. 11മണിയോടെ നീനുവും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അതിന്റെ തിരക്ക് കഴിഞ്ഞ ശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് പറഞ്ഞത്. പിന്നീട് വൈകിട്ടോടെയാണ് പോലീസ് കേസ് എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here