ലോകകപ്പ് ചരിത്രത്തിലെ ഒരേയൊരു യൊഹാന്‍ ക്രൈഫ്!!!

2014 ലോകകപ്പില്‍ ഹോളണ്ട് ഫേവറിറ്റുകളായിരുന്നു, അതായത് പഴയ നെതര്‍ലാന്‍ഡ്. 2014 ലെ സെമി ഫൈനലിലാണ് ഹോളണ്ട് പട വീണത്. അതുവരെ മികച്ച പോരാട്ടമാണ് ടീം കാഴ്ചവെച്ചത്. എന്നാല്‍, 2018 ലോകകപ്പില്‍ എത്തിയപ്പോള്‍ ഹോളണ്ട് റഷ്യയിലേക്ക് എത്തിയിട്ടില്ല. ലോകകപ്പ് യോഗ്യത പോലും നേടാതെ ടീം പുറത്തായി. പഴയ നെതര്‍ലാന്‍ഡ് ലോകകപ്പ് കാണാതെ പുറത്താകുമെന്ന് ആരും കരുതിയിരുന്നില്ല.
1974 ലെ ലോകകപ്പില്‍ ഫൈനലിലെത്തിയ ടീമാണ് നെതര്‍ലാന്‍ഡ് (ഇന്നത്തെ ഹോളണ്ട്). അന്ന് മുതല്‍ ആരംഭിച്ച പ്രയാണത്തില്‍ പല ലോകോത്തര കളിക്കാരും ആ ടീമിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ ക്രൈഫിനെ
പോലൊരു ഇതിഹാസ താരത്തെ വിസ്മരിക്കാന്‍ കഴിയില്ല. 1974ലെ ലോകകപ്പില്‍ മാത്രമാണ് ക്രൈഫ് നെതര്‍ലാന്‍ഡിന് വേണ്ടി ബൂട്ടണിഞ്ഞത്. 14-ാം നമ്പര്‍ ജഴ്‌സിയായിരുന്നു താരം അണിഞ്ഞിരുന്നത്. 1974 ലോകകപ്പിന്റെ താരമായിരുന്നു ക്രൈഫ്. നെതര്‍ലാന്‍ഡിനെ ഫൈനലില്‍ എത്തിച്ചത് ക്രൈഫിന്റെ മികവാണ്. മൂന്ന് ഗോളുകളാണ് അത്തവണത്തെ ലോകകപ്പില്‍ താരം കുറിച്ചത്. ശക്തരായ അര്‍ജന്റീനയെ 4-0 ത്തിന് നെതര്‍ലാന്‍ഡ് പരാജയപ്പെടുത്തിയപ്പോള്‍ അതില്‍ രണ്ട് ഗോളുകള്‍ ക്രൈഫിന്റെ ബൂട്ടില്‍ നിന്നായിരുന്നു. വെസ്റ്റ് ജര്‍മനിയോട് ഫൈനലില്‍ 2-1 നായിരുന്നു നെതര്‍ലാന്‍ഡ് തോല്‍വി ഏറ്റുവാങ്ങിയത്.
പിന്നീടൊരു ലോകകപ്പിന് ക്രൈഫ് കാത്തിരുന്നില്ല എന്നത് ഫുട്‌ബോള്‍ പ്രേമികളെ അക്കാലത്ത് ഏറെ നിരാശപ്പെടുത്തിയിരിക്കണം. 1977 ഒക്ടോബറിലാണ് ക്രൈഫ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ലോകകപ്പ് നേടാതെ തന്നെ പതിനായിരങ്ങളുടെ ഹൃദയം നേടിയ താരമാണ് ക്രൈഫ് എന്നത് ലോകകപ്പ് ചരിത്രത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ക്ലബ് ഫുട്‌ബോളില്‍ ക്രൈഫ് സ്വന്തമാക്കിയ ഫാന്റം ഗോളും എതിരാളികളെ പറ്റിക്കുന്ന ക്രൈഫ് ടേണും ലോകഫുട്‌ബോളില്‍ ഇന്നും പ്രശസ്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here