നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. തെളിവുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ കേസിലെ പ്രതിയായ പൾസർ സുനി മൊബൈലിൽ പകർത്തിയെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ കൈമാറണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മുമ്പ് തെളിവുകൾ ദിലീപിന് കാണാൻ കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ, ഇത് പൂർണമായും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ പ്രതികളായ അഭിഭാഷകർ നൽകിയ വിടുതൽ ഹർജിയിലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച ദൃശ്യങ്ങളും മൊബൈൽ ഫോണും കേസിലെ മുഖ്യപ്രതികളായ സുനിൽ കുമാർ അഭിഭാഷകരെ ഏൽപിച്ചെന്നും ഇവർ ഇത് ദിലീപിന് കൈമാറിയെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. നേരിട്ട് ബന്ധമില്ലാത്ത കേസിൽ ദിലീപുമായി ബന്ധിപ്പിക്കാൻ തങ്ങളെ പ്രതികളാക്കുകയായിരുന്നെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഇരുഅഭിഭാഷകരുടേയും ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here