രൂപ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; കാരണമെന്ത് ?

രാവിലെ വ്യാപാരത്തില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു രൂപ. എണ്ണവില ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി. 17 പൈസ കുറഞ്ഞ് 68.9662 രൂപയെന്ന നിരക്കിലാണ് വിനിമയം. ഫെബ്രുവരി മുതല്‍ വിവിധ ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായിരുന്നത്. മാക്രോ സൂചകങ്ങള്‍, ലോങ് ടേം ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്, വിദേശ നിക്ഷേപത്തിന്റെ തിരിച്ചൊഴുക്ക്, അമേരിക്ക-ചൈന വ്യാപാരയുദ്ധം എന്നിവ തിരിച്ചടിയായി. കഴിഞ്ഞ ദിവസവും 34 പൈസ കുറഞ്ഞ് 68.80 രൂപയെന്ന നിരക്കിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തത്. യൂറോക്കെതിരേ 79.9592 രൂപയും, പൗണ്ടിനെതിരേ 90.4310 രൂപയുമാണ് വിനിമയ നിരക്ക്.
കാരണങ്ങള്‍
1. വിദേശ നിക്ഷേപ തിരിച്ചൊഴുക്ക് 10 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്
പ്രാദേശിക മൂലധന വിപണിയില്‍ നിന്ന് വന്‍തോതിലാണ് പണം തിരിച്ചൊഴുകുന്നത്. 2018 ല്‍ ഇതു വരെ 47,800 കോടിയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഇതേ രീതിയില്‍ 2008 ല്‍ മാത്രമായിരുന്നു മൂലധന തിരിച്ചൊഴുക്കുണ്ടായിരുന്നത്.
2. ഓഗരി വിപണിയിലെ മാന്ദ്യം
രാജ്യാന്തര വിപണികളിലെ മാന്ദ്യം പ്രാദേശിക വിപണിയെയും ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം വ്യാപാര മധ്യത്തില്‍ 472 പോയന്റുകളുടെ ഇടിവ് രേഖപ്പെടുത്തി. 1,000 കോടിയിലേറെ വിപണി മൂല്യമുള്ളവയില്‍ 80% ത്തോളം ഓഹരികള്‍ നഷ്ടത്തിലാണ്.
3. ക്രൂഡ് വിലക്കയറ്റം
ലിബിയന്‍ ഉല്‍പ്പാദനം കുറഞ്ഞത് രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയര്‍ന്നിരുന്നു. ബ്രെന്റ് ക്രൂഡിന് 0.53% ഉയര്‍ന്ന് 77.71 ഡോളറായി ഉയര്‍ന്നു.
4. വ്യാപാര യുദ്ധം
ജൂലൈ 6 ന് ചൈനക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ നികുതി പ്രാബല്യത്തിലാകുമോയെന്ന് ഉറ്റു നോക്കുകയാണ് നിക്ഷേപകര്‍. ഇതിനു ബദലായി ചൈന സ്വീകരിക്കാനിടയുള്ള നടപടികളും നിക്ഷേപകര്‍ ശ്രദ്ധിക്കുന്നുണ്ട്.
5. രാജ്യാന്തര സൂചകങ്ങള്‍
രാജ്യാന്തര വിപണികളില്‍ വില്‍പ്പന കൂടിയതും രൂപയെ ബാധിച്ചു. അടിസ്ഥാന നിരക്കില്‍ 25 പോയന്റുകള്‍ വര്‍ധിപ്പിച്ചത് വീണ്ടും വര്‍ധനയുണ്ടായേക്കാമെന്ന സൂചന നല്‍കുന്നു.
ചരിത്രത്തിലാദ്യമായി പോയ മാസം 28 ന് രൂപയുടെ മൂല്യം 69.0 എന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here