ഫ്രാന്‍സിന്റെ ഫൈനല്‍ ചരിത്രം; സിദാന്റെ പിന്‍ഗാമികള്‍ കരയുമോ ചിരിക്കുമോ?

ബല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഫ്രാന്‍സ് വീണ്ടും ലോകകപ്പിന്റെ ഫൈനലില്‍. മൂന്നാം തവണയാണ് ഫ്രഞ്ച് പട ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റ് സ്വന്തമാക്കുന്നത്. മുന്‍പ് രണ്ട് തവണ ഫൈനലില്‍ ബൂട്ടണിഞ്ഞ ഫ്രാന്‍സിന് ചിരിയുടെയും കരച്ചിലിന്റെയും ചരിത്രം പറയാനുണ്ട്.
1998- ലാണ് ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ആതിഥേയരായ ഫ്രാന്‍സ് അന്ന് കിരീടം ചൂടിയാണ് ആ ഫൈനല്‍ പ്രവേശനം ആഘോഷിച്ചത്. ആദ്യ ഫൈനല്‍ പ്രവേശനത്തില്‍ കിരീടം ചൂടാന്‍ സാധിച്ചത് ഫ്രാന്‍സ് ആരാധകരെയും സന്തോഷിപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീലിനെ മൂക്കുകുത്തിച്ചാണ് അന്ന് ഫ്രാന്‍സ് സ്വര്‍ണകിരീടത്തിന് അവകാശികളായത്.
1998 ലെ ഫൈനല്‍ ഫ്രാന്‍സ് എന്നും സന്തോഷത്തോടെ ഓര്‍ക്കുമ്പോള്‍ ഫ്രഞ്ച് ആരാധകരുടെ കണ്ണീരിന്റെ കഥ പറഞ്ഞ ഒരു ഫൈനലായിരുന്നു 2006 ലെ ലോകകപ്പില്‍ കണ്ടത്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനലിനായി ഫ്രാന്‍സ് കളത്തിലിറങ്ങിയപ്പോള്‍ എതിരാളികള്‍ പ്രബലരായ ഇറ്റലി. സിദാനിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി ഫ്രാന്‍സ് ലീഡ് ചെയ്യുന്ന കാഴ്ച. എന്നാല്‍, മറ്റൊരാസിയുടെ ഗോളില്‍ ഇറ്റലി തിരിച്ചുവന്നു. തുടര്‍ന്ന് ഗോള്‍ നേടാന്‍ സാധിക്കാതെ ഇരു ടീമുകളും കഷ്ടപ്പെടുന്ന കാഴ്ച. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്.
എന്നാല്‍, ലീഡ് ഗോള്‍ നേടാന്‍ ആര്‍ക്കും സാധിച്ചില്ല. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ പത്ത് മിനിറ്റുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിന് തിരിച്ചടി…തന്നെ പ്രകോപിപ്പിച്ച മറ്റൊരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ സിനദീന്‍ സിദാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്.
അവസാന മിനിറ്റില്‍ സിദാന്‍ ഗോളടിച്ച് ഫ്രാന്‍സിനെ കിരീടം ചൂടിക്കുമെന്ന് വിശ്വസിച്ചിരുന്ന ഫ്രഞ്ച് ആരാധകര്‍ നിരാശയില്‍. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. സിദാന്‍ കാണിയായി പുറത്തും. ഫ്രാന്‍സിന്റെ രണ്ടാം കിക്ക് പാഴാകുന്നു. ഫ്രഞ്ച് ആരാധകര്‍ തലയില്‍ കൈവച്ചു. “സിദാന്‍ കളത്തിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”…ആരാധകരുടെ കണ്ഠമിടറി. ഒടുവില്‍ അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സിദാന്റെ ഫ്രാന്‍സ് പരാജയം സമ്മതിച്ചു. ചുണ്ടോടടുത്ത കിരീടം ഫ്രാന്‍സ് കൈവിട്ട നിമിഷം. ഫ്രഞ്ച് ആരാധകര്‍ കണ്ണീരണിഞ്ഞ നിമിഷം.
അതിന് ശേഷമുള്ള മൂന്നാമത്തെ ലോകകപ്പാണ് ഇപ്പോള്‍ റഷ്യയില്‍ നടക്കുന്നത്. ഫ്രാന്‍സ് ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം ഫൈനലിന് തയ്യാറെടുക്കുന്നു. 1998 ലെ ലോകകപ്പ് പോലെ ഫ്രാന്‍സിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്ക് മോസ്‌കോ സാക്ഷിയാകുമോ? അതോ, 2006 ആവര്‍ത്തിക്കുമോ? എല്ലാവരും കാത്തിരിക്കുന്നു…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here