കേരള ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കരികില്‍ ആയുധധാരി എത്തിയത് വന്‍ സുരക്ഷാവീഴ്ച: കോടിയേരി
ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ മധ്യവയസ്‌കന്‍ എത്തിയത് അത്യന്തം ഗൈരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള ഹൗസിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദില്ലി പൊലീസിനാണ്. ദില്ലി പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നില്‍ എത്തിച്ചേരാന്‍ ഇടയായ സംഭവം. അക്രമി കത്തികാട്ടി ഭീഷണിമുഴക്കി കൊണ്ടിരിക്കുമ്പോള്‍ അയാളെ കീഴ്‌പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഒരിടപെടലും ദില്ലി പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള പൊലീസിന്റെ കമാന്റോകളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here