കലിതുള്ളി കാലവര്‍ഷം; ഇടുക്കിയില്‍ നാലാമത്തെ ഷട്ടറും തുറന്നു
ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. മഴ കനക്കുന്നു. ചെറുതോണി ഡാമിന്റെ നാലാമത്തെ ഷട്ടറും അടിയന്തരമായി തുറന്നു. മുന്നറിയിപ്പ് കൂടാതെയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ ശക്തിയായി പെയ്യുന്ന സാഹചര്യമാണ് നിലവില്‍. നാലാമത്തെ ഷട്ടര്‍ കൂടി തുറന്നതോടെ ചെറുതോണി പരിസരത്ത് ആര്‍ത്തലച്ചാണ് വെള്ളം കയറുന്നത്. ചെറുതോണി പാലത്തിലേക്ക് വെള്ളം ഇരച്ചുകയറാന്‍ തുടങ്ങിയിരിക്കുന്നു.
ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇന്നലെ ഉച്ചക്ക് 12.30 നാണ് 26 വര്‍ഷത്തെ ഇടവേളക്ക് ശേഷം ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നത്. നാല് മണിക്കൂര്‍ നേരത്തെ ട്രയല്‍ റണ്ണിന് ശേഷം ഡാം ഷട്ടര്‍ അടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അത് സാധ്യമായില്ല. രാത്രി മുഴുവന്‍ ഒരു ഷട്ടര്‍ തുറന്നു തന്നെ കിടന്നു. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമായിരുന്നു രാത്രിയില്‍ ഒഴുക്കിവിട്ടിരുന്നത്.
എന്നാല്‍, മഴ തുടര്‍ന്നതോടെ ജലനിരപ്പ് വര്‍ധിച്ചു. ഇന്ന് രാവിലെ ചെറുതോണി മറ്റ് രണ്ട് ഷട്ടര്‍ കൂടി തുറന്നു. 40 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 1,25,000 ലിറ്റര്‍ മുതല്‍ 1,50,000 ലിറ്റര്‍ വരെ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇങ്ങനെ ഒഴുക്കി കളഞ്ഞിട്ടും ജലനിരപ്പ് കുറഞ്ഞില്ല. മാത്രമല്ല, നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൂന്ന് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളഞ്ഞു. എന്നാല്‍, പിന്നെയും ഇടുക്കി ഡാമില്‍ ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നാലാം ഷട്ടര്‍ തുറന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here