പ്രളയക്കെടുതി; ബുക്ക് ചെയ്ത ടിക്കറ്റുക്കൾ റദ്ദാക്കിയാലും പണം തിരികെ നൽകുമെന്ന് എയർ ഇന്ത്യ

പ്രളയക്കെടുതിക്കിടെ പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളി യാത്രികർക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ റദ്ദാക്കുന്നത് തീർത്തും സൗജന്യമാക്കുമെന്നും യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
യാത്രാ തീയതി മാറ്റുന്നതും സെക്ടർ മാറ്റുന്നതും പൂർണമായും സൗജന്യമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങൾക്ക് ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും പോസ്റ്റിലൂടെകമ്പനി വ്യക്തമാക്കി.
കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതോടെ നൂറുകണക്കിന് ആളുകളുടെ വിമാനയാത്രയും വെള്ളത്തിലായിരിക്കുകയാണ്. അവര്ർക്ക് ആശ്വാസമാകുകയാണ് കമ്പനിയുടെ പ്രഖ്യാപനം.
അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറക്കില്ല. റൺവേയിൽ കൂടുതൽ വെള്ളം കയറിയതിനാൽ ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് വിമാനത്താവളത്തിൻറെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. ചെങ്ങൽ തോട്ടിൽ ജലമൊഴുക്ക് കൂടുകയും വെള്ളം കയറുകയും ചെയ്തതോടെ റൺവേ കാണാത്ത വിധം പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.
വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സ്ഥിതിഗതികൾ വീണ്ടും മോശമായതോടെ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത അവസ്ഥയാവുകയായിരുന്നു. ടെർമിനലിന് ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ ചാക്കുകളിൽ മണൽ നിറച്ചു വിരിക്കുകയാണ് ജീവനക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here